
മോസ്‌കോ: ജപ്പാനെതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തായ കൊളംബിയൻ താരം കാർലോസ് സാഞ്ചസിന് വധഭീഷണി. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എസ്കോബാർ ഒരു ഓൺ ഗോൾ തന്നതിനാണ് മരിച്ചതെങ്കിൽ സാഞ്ചസിന്‍റെയും മരണം കാണണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 25000ൽ അധികം മറുപടികൾ ട്വീറ്റിന് വന്നതായാണ് പൊലീസിന് വ്യക്തമായത്.
ജപ്പാനെതിരായ മത്സരത്തില്‍ മൂന്നാം മിനുട്ടിൽ കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാർലോസ് സാഞ്ചസ് തടഞ്ഞത് കൈകൊണ്ട് തടയുകയായിരുന്നു. ചുവപ്പ് കാര്‍ഡ് കണ്ട് സാഞ്ചസ് പുറത്തുപോയപ്പോള്‍ ജപ്പാൻ കിട്ടിയ പെനാൽറ്റി ഗോളാക്കി മാറ്റി. മത്സരത്തില്‍ കൊളംബിയ തോറ്റതോടെ സാഞ്ചസാണ് വില്ലനെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തി. സംഭവം അന്വേഷിക്കാൻ കൊളംബിയൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി കൊളംബിയൻ റേഡിയോ സ്ഥിരീകരിച്ചു.
രാജ്യത്തിനായി 80 കളികളിൽ ജഴ്‍സിയണിഞ്ഞ കാർലോസ് സാഞ്ചസിന് അടുത്ത മത്സരത്തിൽ വിലക്കുണ്ട്. അമേരിക്കക്കെതിരെ 1994 ലോകകപ്പിലെ സെല്‍ഫ് ഗോളിന്‍റെ പേരില്‍ പ്രതിരോധ താരമായിരുന്ന ആന്ദ്രേ എസ്കോബാറിന് ജീവന്‍ നഷ്ടമായിരുന്നു. ലോകകപ്പ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ മയക്കുമരുന്നുമാഫിയയും വാതുവെപ്പുകാരും എസ്കോബാറിന്‍റെ ജീവനെടുക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam