തേനി: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ കാട്ടുതീയില്‍ അകപ്പെട്ട ട്രക്കിങ് സംഘത്തിലെ പതിനൊന്ന് പേര്‍ മരിച്ചു. വിപിന്‍, അഖില, തമിഴ്സെല്‍വന്‍, പുണിത, അനിത, വിവേക്, ദിവ്യ, സുഭ, അരുണ്‍ എന്നിവരാണ് മരിച്ചത്. കുരങ്ങണി വനമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനി ആരും വനമേഖലയില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം.
കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. 27 പേരെ രക്ഷിച്ചുവെന്നും തമിഴ്നാട് സര്‍ക്കാര്‍. മൂന്ന് പേരെ കുറിച്ച് വിവരമില്ല, ഇവര്‍ മീശപ്പുലിമല വഴി രക്ഷപ്പെട്ട് കേരളത്തിലെത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അപകടത്തിൽ പെട്ടവർക്ക് ധനസഹായം നൽകുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി.
ശക്തമായ വേനലും കാട്ടുതീ ഭീഷണിയും കണക്കിലെടുത്ത് കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി സങ്കേതങ്ങൾ താൽകാലികമായി അടച്ചിടും. ട്രക്കിംഗ് നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷ ഉറപ്പാക്കി മാത്രമേ ഇനി സഞ്ചാരികളെ വനത്തിനുള്ളിലേക്ക് കടത്തി വിടൂ. തേനി കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും വനം വകുപ്പിന്‍റെ തീരുമാനം.
ശക്തമായ ചൂടേറ്റ് കാടെല്ലാം കരിഞ്ഞുണങ്ങിയിരിക്കുകയാണ് ഇതിനാല്‍ എപ്പോള്‍ വേണമെങ്കിലും കാട്ടുതീയുണ്ടാവാം ഈ സാഹചര്യത്തില്‍ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും, ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങള്‍ അടച്ചിടുമെന്നുമാണ് വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
സേലത്ത് വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് വന്യജീവി സാങ്കേതങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചത്. അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അനുമതി വാങ്ങി വരുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കി കൊടുക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഇനി തൊട്ട് ഫിബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ മുഴുവന്‍ വനമേഖലയിലേക്കും പ്രവേശനം നിഷേധിക്കുമെന്നും വ്യക്തമാക്കി.