
കൊച്ചി: കൊച്ചി പനമ്പള്ളിനഗറില്‍ ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിനു നേരെ രണ്ടംഗ സംഘം വെടിയുതിര്‍ത്തു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കെട്ടിടത്തിലേക്ക് വെടിയുതിര്‍ത്തത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോളുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ ഭാഗമായാണ് ആക്രമണമെന്നാണ് സംശയം. ചെന്നൈയിലും മുംബൈയിലും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ലീന മരിയ പോള്‍.
ബ്യൂട്ടി പാര്‍ലമെന്‍റിന്‍റെ സ്റ്റെയര്‍കേസിലേക്ക് വെടിവച്ചത്. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ തന്നെ രക്ഷപെടുകയായിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ സംഘാംഗങ്ങളാണെന്ന കുറിപ്പ് വലിച്ചറിഞ്ഞ ശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. അക്രമികള്‍ ബൈക്കില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
മുംബൈ അധോലോകവുമായി ബന്ധമുള്ള ആളുകളില്‍ നിന്ന് തനിക്ക് ഭീഷണിയുള്ളതായി നേരത്തെ ലീന മരിയ പോള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇത്തരം ടെലിഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് ഇവര്‍ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം മുംബൈ അധോലോകവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് പ്രഥമിക സൂചന. ഇക്കാര്യത്തിലും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.
ആക്രമണമുണ്ടാകുമ്പോള്‍ ലീന മരിയ പോള്‍ ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊച്ചിയിലെ ഏറ്റവും ആഡംബര മേഖലയായ പനമ്പിള്ളി നഗറില്‍ നടന്ന ആക്രമണം നഗരവാസികളെ ഞെട്ടിച്ചു. ബൈക്കില്‍ രക്ഷപെട്ടവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി.
മലയാളത്തില്‍ റെഡ് ചില്ലീസ് അടക്കം ചില സിനിമകളില്‍ ലീന മരിയ പോള്‍ അഭിനയിച്ചിട്ടുണ്ട്. തട്ടിപ്പു കേസുകളില്‍ പ്രതിയായ ലീന മരിയ പോളിനെ 2013 ല്‍ ദില്ലി പൊലീസും 2015 ല്‍ മുംബൈ പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസിന് കൈമാറുകയായിരുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പിലാണ് മുംബൈ പൊലീസും അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam