ദമ്മാം നഗരത്തിൽ വിമാന യാത്രക്കാര്‍ക്കു വേണ്ടി ചെക്ക് ഇന്‍ സിറ്റി നിര്‍മിക്കുന്നു. യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്താവളത്തില്‍ പരിശോധിക്കുന്നതിനു പകരം ചെക് ഇന്‍ സിറ്റിയില്‍ പരിശോധിച്ച് ബോഡിംഗ് പാസ് നല്‍കും. യാത്ര സുഗമ മാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ര വിമാനത്താവള മേധാവി വ്യക്തമാക്കി.
ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ലഗേജുകള്‍ വിമാനത്താവളത്തില്‍ പരിശോധിക്കുന്നതിനു പകരം പുതിയ ചെക് ഇന്‍ സിറ്റിയില്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കു ബോഡിംഗ് പാസ് നല്‍കും. ഇതിനായി ദമ്മാം പട്ടണത്തില്‍ ചെക് ഇന്‍ സിറ്റി നിര്‍മിക്കും.
സൗദി പബ്ലിക് ട്രാന്സ്പോര്ട്ട് കമ്പനിയായ സാപ്റ്റ്കോയുമായി ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ര വിമാനത്താവള അധികൃതര്‍ ഇതിനുള്ള കരാറില്‍ ഒപ്പു വെച്ചു.
ദമാമിൽ സ്ഥിതിചെയ്യുന്ന സാപ്റ്റ്കോ ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് ചെക് ഇന്‍ സിറ്റിക്ക് വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നത്. നാലു കൗണ്ടറുകള്‍ ഇവിടെ സജീകരിക്കും. ലഗേജ് തൂക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനുമുള്ള സംവിധാനം, വിമാനങ്ങളുടെ സമയം അറിയുന്നതിനുള്ള ഡിസ്പളൈ സിസ്റ്റം, ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം എന്നിവ ഇവിടെ ഒരുക്കും. കൂടാതെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഇവിടെയെത്തി ചെക് ഇന്‍ ചെയ്യുന്ന യാത്രക്കാരുടെ ലഗേജുകള്‍ യാത്ര ചെയ്യുന്ന വിമാനത്തിലേക്ക് നേരിട്ട് ഇവിടുന്നു എത്തിക്കും. യാത്രക്കാരെ സാപ്‌കോ ബസില്‍ തന്നെ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്കു പിന്നീട് നേരെ എമിഗ്രേഷൻ നടപടികൾക്കായി പോകാം.
യാത്രക്കാര്‍ക്കു മികച്ച സേവനം നല്‍കുകയും യാത്ര സുഗമ മാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ര വിമാനത്താവള മേധാവി തുര്‍ക്കി അല്‍ ജുഊനി പറഞ്ഞു.