പ്രളയബാധിതരോട് സര്‍ക്കാറിന്‍റെ ക്രൂരത; റിബില്‍ഡ് കേരളാ ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടി

By Web TeamFirst Published Nov 8, 2018, 10:00 AM IST
Highlights

കേരളത്തിലെ പ്രളയബാധിതരോട് സംസ്ഥാന സര്‍ക്കാരിന്‍റെ ക്രൂരത. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കിട്ടാന്‍ സര്‍ക്കാരുണ്ടാക്കിയ റിബില്‍ഡ് കേരളാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. 

ആലപ്പുഴ: കേരളത്തിലെ പ്രളയബാധിതരോട് സംസ്ഥാന സര്‍ക്കാരിന്‍റെ ക്രൂരത. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം കിട്ടാന്‍ സര്‍ക്കാരുണ്ടാക്കിയ റിബില്‍ഡ് കേരളാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. ആലപ്പുഴയില്‍ മാത്രം 13,000 പേരുടെ വീടുകള്‍ അപ്ലോഡ് ചെയ്യാനായില്ല. വീട് തകര്‍ന്ന വിവരങ്ങള്‍ കൈമാറാനാവാത്ത ആയിരങ്ങള്‍ക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. 

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് മൈബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് നിയോഗിച്ചിരുന്നു. എന്നാല്‍, ആലപ്പുഴയിലെ കുട്ടനാട് അടക്കം സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും വളണ്ടിയര്‍മാര്‍ എത്തിയില്ല. ഇതോടെ പ്രളയബാധിതരുടെ കണക്കെടുപ്പ് പാതിവഴിയിലായി.

ആലപ്പുഴ കുട്ടനാട്ടിലെ ചേന്നങ്കരി പ്രദേശത്ത് മാത്രം നാല്പതിലേറെ വീടുകള്‍ ആപ്പില്‍ ഇനിയും ഉള്‍പ്പെടുത്താനുണ്ട്. എന്നാല്‍ വിവരം ശേഖരിച്ച് ആപ്പിലേക്ക് അപ്ലോഡ് ചെയ്യാന്‍ നോക്കുമ്പോഴേക്കും റിബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്പ് കിട്ടുന്നില്ല. രണ്ടാഴ്ചയായി ആപ്പ് പണിമുടക്കിയിട്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ആപ്ലിക്കേഷന്‍ പൂട്ടുകയായിരുന്നു. 

ആലപ്പുഴയില്‍ മാത്രം 13,000 ല്‍ ഏറെ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ഇനിയും പുതുതായി ഉള്‍പ്പെടുത്താനുണ്ട്. ആലപ്പുഴ കളക്ടര്‍ അടക്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ ആപ്പ് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആലപ്പുഴയിലെന്ന പോലെ സംസ്ഥാനത്തെ മറ്റ് പ്രളയബാധിത പ്രദേശങ്ങളിലെയും അവസ്ഥയിതാണ്. പരിശീലനം കിട്ടിയ വളണ്ടിയര്‍മാര്‍ മിക്കവരും പ്രവര്‍ത്തനം പാതിവഴിയില്‍ നിര്‍ത്തി. മൈബൈല്‍ ആപ്പ് ഇനിയും തുറന്ന് കൊടുത്തില്ലെങ്കില്‍ പ്രളയബാധിതരുടെ ദുരിതം ഇരട്ടിയാവും.
 

click me!