ഈ ജയിലില്‍ നിന്ന് ചപ്പാത്തി മാത്രമല്ല, റേഡിയോയും

By Web DeskFirst Published May 15, 2018, 2:27 PM IST
Highlights
  • വിയ്യൂര്‍ ജയിലില്‍ നിന്ന് 'ഫ്രീഡം മെലഡി എഫ് എം റേഡിയോ' പ്രക്ഷേപണവും

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ നിന്ന് 'ഫ്രീഡം മെലഡി എഫ് എം റേഡിയോ' പ്രക്ഷേപണവും. ഓര്‍ക്കസ്ട്ര ട്രൂപ്പും ജയില്‍ കാവടിയും കവിസമ്മേളനവും സാംസ്‌കാരിക സദസുമൊക്കെയായി കലാസാംസ്‌കാരിക രംഗത്ത് വേറിട്ട മുഖമാണ് വിയ്യൂര്‍ ജയിലിന് ഉള്ളത്. ഇപ്പോള്‍ ജയില്‍ അന്തേവാസികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും ശിക്ഷാ കാലാവധിയ്ക്കു ശേഷം സാധാരണ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള കലാപ്രകടനത്തിന് അവസരമൊരുക്കുന്നതിനും വേണ്ടുയാണ് എഫ്എം സംപ്രേഷണവും തുടങ്ങിയിരിക്കുന്നത്.

'ഫ്രീഡം മെലഡി എഫ് എം റേഡിയോ'യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. അന്തേവാസികളുടെ സര്‍ഗ്ഗശേഷി അവതരിപ്പിക്കുന്നതിന് എഫ് എം റേഡിയോയിലൂടെ കഴിയുമെന്നാണ് കരുതുന്നത്. വൈകുന്നേരം 6 മുതല്‍ 7 വരെയാണ് പ്രക്ഷേപണം. 

ഇതോടൊപ്പം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍റ് കറക്ക്ഷണല്‍ ഹോം വിയ്യൂരും സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും ഏര്‍പ്പെടുത്തിയ അന്തേവാസികള്‍ക്കായുളള സംയുക്ത തൊഴില്‍ പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ 15 പേര്‍ക്കാണ് പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അഡ്വാവന്‍സ് ഡിപ്ലോമ ഇന്‍ ഒപ്റ്റിക് ഫൈബര്‍ ആന്റ് സി സി ടി വി സര്‍വെയ്‌സ് ലന്‍സ് എന്ന വിഷയത്തില്‍ ഓണ്‍ലൈനായാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. 

കാലഹരണപ്പെട്ട കോഴ്‌സുകള്‍ നിര്‍ത്തി തൊഴില്‍ സാധ്യതയുളള കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചതിന് 1.5 ലക്ഷം രൂപ ചെലവഴിച്ചു. 2017-18 സാമ്പത്തിക വര്‍ഷം തൊഴില്‍ പരിശീലനത്തിന് 13 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. 60 സെന്റ് സ്ഥലത്ത് കരനെല്‍ കൃഷിക്ക് മന്ത്രി വിത്തു വിതച്ചു. ജയിലില്‍ പുതുതായി ഉല്‍പ്പാദിപ്പിക്കുന്ന സോപ്പ് പൗഡര്‍, ഹാന്റ് വാഷ്, ഡിഷ് വാഷ്, ചിക്കന്‍ ഫ്രൈ എന്നിവ മന്ത്രി പുറത്താക്കി. തടിയിലുളള കളിപ്പാട്ടങ്ങളും ചിരട്ടയിലുളള കൗതുക വസ്തുക്കളും ജയിലില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് അധ്യക്ഷത വഹിച്ച സൂപ്രണ്ട് എം കെ വിനോദ് കുമാര്‍ പറഞ്ഞു.

ജയില്‍ അന്തേവാസികളെ എഴുതാനും വായിക്കാനും പഠിപ്പിക്കാനുമായി നടപ്പിലാക്കിയ ജയില്‍ ജ്യോതി പദ്ധതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തുടക്കം കുറിച്ചത്. 11 ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസം നിരക്ഷരായ അന്തേവാസികള്‍ക്കു ക്ലാസ്സ് നല്‍കിയാണ് ജയില്‍ ജ്യോതി നടപ്പിലാക്കിയത്.

click me!