
തൃശൂര്‍: ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരിയും കുടുംബവും രംഗത്ത്. ധ്യാനകേന്ദ്രത്തിലെ വൈദീകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുകയാണെന്നും ഇതാവശ്യപ്പെട്ട് ഗുണ്ടകളുടെയും പോലീസിന്റെയും സഹായത്തോടെ ഭീഷണിപ്പെടുത്തുകയുമാണെന്നാണ് ചാലക്കുടി മേലൂര്‍ ശ്രീറാം വീട്ടില്‍ ഡി. സതിമണി ഡി.ജി.പി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയിലുള്ളത്.
ധ്യാനകേന്ദ്രത്തിലെ വൈദീകരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പീഡിപ്പിക്കാന്‍ പ്രത്യേക മുറികളുണ്ടെന്നും, ഇവിടെ മനുഷ്യക്കടത്ത് നടത്തുന്നതായും ക്രിമിനലുകളെ സംരക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. സ്ത്രികളെ വൈദികരുടെ അറിവോടെ വി.വി.ഐ.പികള്‍ക്ക് കൈമാറാനുണ്ടെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
2004-ലാണ് സതിമണിയും കുടുംബവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്. വീടും സ്ഥലവും നല്‍കാമെന്ന ധ്യാനകേന്ദ്ര അധികൃതരുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇവര്‍ ഇവിടെയെത്തിയത്. പിന്നീടാണ് മതം മാറിയാല്‍ മാത്രമേ വീടും സ്ഥലവും സ്വന്തമായി നല്‍കാനാകൂ എന്ന നിലപാട് ധ്യാനകേന്ദ്രം അധികൃതര്‍ സ്വീകരിച്ചത്. മറ്റുള്ളവരൊക്കെ മതം മാറിയിട്ടും സതിമണിയും കുടുംബവും അതിന് തയ്യാറായില്ല.
പിന്നീടാണ് പീഡനങ്ങളുടെ തുടക്കമെന്ന് ഇവര്‍ ആരോപിക്കുന്നു. ഡിവൈന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകാത്തതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജാന്‍സണ്‍ കൊരട്ടി എസ്.ഐയുമായെത്തി ഇവരെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. ഇതിന് പുറമേ മറ്റ് ഗുരുതരമായ ആരോപണങ്ങളും സതിമണി ധ്യാനകേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നുണ്ട്.
ധ്യാനകേന്ദ്രത്തില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ജയിലുകള്‍ക്ക് സമാനമായ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ പലതരത്തിലുള്ള ആളുകളെ താമസിപ്പിക്കുന്നുണ്ടെന്നും സതിമണി പറയുന്നു. പല യുവതികളെയും അന്യായമായി താമസിപ്പിച്ചിട്ടുണ്ടെന്നും മനുഷ്യകടത്തടക്കം ഇവിടെ നടക്കുന്നുണ്ടെന്നും സ്ത്രീകളെ വി.വി.ഐ.പി.കള്‍ക്ക് കാഴ്ച്ചവയക്കാറുണ്ടെന്നും സതിമണി ആരോപണമുന്നയിക്കുന്നുണ്ട്. ഫാ.മാത്യു തടത്തില്‍, പി.ആര്‍.ഒ. ജോസഫ്, ജോയിക്കുട്ടി, നന്ദിനി ഇവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരാതികള്‍ പല ഉദ്യോഗസ്ഥര്‍ക്കും മാറിമാറി നല്‍കിയിട്ടും നടപടികള്‍ ഒന്നുമില്ലെന്നും ഇവര്‍ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam