
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നാലുദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്കും ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
ഉരുൾപ്പൊട്ടലിന് സാധ്യതയുള്ള മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ജലാശയത്തിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് നാളെ (ജൂലൈ 10) എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ അങ്കണവാടികൾക്കും ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല. എറണാകുളം, വയനാട് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ജില്ലാ കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.
പകരം മറ്റൊരു ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. വയനാട് ജില്ലയിൽ അംഗനവാടികൾക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഈ മാസം 17 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam