കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാമെന്ന് പറഞ്ഞ് കമ്മീഷൻ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീർ സ്വദേശി ത്രിലോക് കുമാർ പരിഹാർ ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
പാലാരിവട്ടം: കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാമെന്ന് പറഞ്ഞ് കമ്മീഷൻ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീർ സ്വദേശി ത്രിലോക് കുമാർ പരിഹാർ ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
ക്യാപിറ്റൽ സൊലൂഷൻ ആൻഡ് കൺസൾട്ടന്റ് എന്ന ഓൺലൈൻ കന്പനിയുടെ പേരിലാണ് രാജസ്ഥാൻ സ്വദേശി ത്രിലോക് കുമാർ സാന്പത്തിക തട്ടിപ്പ് നടത്തിയത്. കുറഞ്ഞ പലിശ നിരക്കിൽ വലിയതുക വായ്പ്പ നൽകുമെന്ന് ഓൺലൈനിലൂടെ ഇവർ പരസ്യം നൽകി. ഒരു കോടി രൂപ മുതൽ നൂറു കോടി രൂപ വരെ വായ്പ്പ നൽകുമെന്നായിരുന്നു പരസ്യം. ഇതിൽ ആകർഷകരായ നിരവധി പേരാണ് ഇവരുടെ വലയിൽ വീണു.
വായ്പ്പ തുകയുടെ പത്ത് ശതമാനം സർവ്വീസ് ചാർജായി ആദ്യം തന്നെ ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. ഇങ്ങനെ പണം നിക്ഷേപിച്ചിട്ടും വായ്പ്പ തുക ലഭിക്കാതിരുന്ന കൊച്ചി സ്വദേശിയാണ് പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. ഇതോടെയാണ് കോടികളുടെ തട്ടിപ്പിന്റെ ഉള്ളറകൾ പുറത്ത് വരുന്നത്.
അജ്മീറിൽ സ്ഥിരതാമസമാക്കിയ ഇയാളെ രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ത്രിലോക് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.