
ആലപ്പുഴ ഹരിപ്പാട്, പുഷ്പകുമാരിയെന്ന 44കാരിയെ കൊലപ്പെടുത്തിയത് സുഹൃത്തെന്ന് തെളിഞ്ഞു. കുമാരപുരം സ്വദേശി വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് പുഷ്പകുമാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മാവേലിക്കര കറ്റാനം സ്വദേശിയായ പുഷ്പകുമാരി ഹരിപ്പാട് മാധവ ജംഗ്ഷനിലുള്ള വാടകവീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടത്. പുഷ്പകുമാരിയുടെ സുഹൃത്ത് വേണുവാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞു. ഭര്‍ത്താവ് മരിച്ച പുഷ്പകുമാരി കഴിഞ്ഞ കുറേ നാളുകളായി വേണുവിനൊപ്പമായിരുന്നു താമസം. ഒരാഴ്ച മുമ്പാണ് മാധവ ജംഗ്ഷനിലെ വീട് വാടകക്കെടുത്ത് ഇങ്ങോട്ട് താമസം മാറിയത്. കഴിഞ്ഞ ദിവസം പുഷ്പകുമാരിയുടെ ഫോണിലേക്ക് വന്ന കോളിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ സാരി കഴുത്തില്‍ചുറ്റി പുഷ്പകുമാരി ആത്മഹത്യാഭീഷണി മുഴക്കി. ഇതേ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് വേണു ഇവരെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാനായി സുഹൃത്ത് മഹേഷിനെ വേണു വിളിച്ചുവരുത്തി. മാലിന്യം നീക്കാനുണ്ടെന്നായിരുന്നു മഹേഷിനോട് പറഞ്ഞത്. മൃതദേഹമാണെന്ന് മനസ്സിലായതോടെ മഹേഷ് വിവരം പൊലീസിനെ അറിയിച്ചു. ഹരിപ്പാട് പൊലീസ് വീട്ടിലെത്തി വേണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam