മന്ത്രിമാരോട് ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിനെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പരിഹസിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ പരിഹാരം ഇതാണോ എന്നാണ് സിജെപിയുടെ ചോദ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ മന്ത്രിമാരോട് പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗിൽ വച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഭിജീത് ദിപ്കെയുടെ പ്രതികരണം. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ പരിഹാരം ഇതാണോ എന്നാണ് സിജെപിയുടെ ചോദ്യം. 'എല്ലാ മന്ത്രിമാരും ഇൻസ്റ്റഗ്രാമിൽ സജീവമാകണം, ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യണം, ട്വിറ്ററിൽ മാത്രമായി ഒതുങ്ങരുത്'- ഇതാണ് നമ്മുടെ രാജ്യത്തിന്‍റെ പ്രധാനമന്ത്രി കണ്ടെത്തിയ പ്രശ്നപരിഹാരം എന്ന് അഭിജീത് ദിപ്കെ പരിഹസിച്ചു.

കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി. ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ 10 ലക്ഷത്തിന്‍റെ വർദ്ധന ഒറ്റയടിക്ക് ഉണ്ടായി. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവതലമുറയിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. വിവരങ്ങൾ പങ്കുവെക്കാൻ റീലുകളും തത്സമയ സംവാദങ്ങളും ചെയ്ത് പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ പ്രധാനമന്ത്രി ഇന്നും ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി എത്തി.

പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

"നന്ദി, സുഹൃത്തുക്കളേ. കഴിഞ്ഞ രാത്രി നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നിങ്ങൾ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്‍ദ്ദേശങ്ങള്‍ അയച്ചുതന്നതിനും എല്ലാവർക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും. നമ്മുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. നന്ദി, സുഹൃത്തുക്കളേ"- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയിൽ പറഞ്ഞത്.

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി 11:52 ഓടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ 308 മില്യണിലേറെ പേർ ഇതിനകം കണ്ടുകഴിഞ്ഞു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന ബില്ല് അടുത്തയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുമോ ഇല്ലയോ എന്ന് വീഡിയോയിൽ പരാമർശമില്ല.

"സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പർ ചോർച്ചാ സംഭവങ്ങൾക്ക് പിന്നാലെ സർക്കാർ അതിവേഗം നടപടിയെടുത്തു. അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോൾ ജയിലിലാണ്"- എന്നാണ് കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ പ്രധാനമന്ത്രി പറഞ്ഞത്.

Scroll to load tweet…