
ബ്യൂണസ് ഐറിസ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ജി 20 ഉച്ചകോടിയിൽ താല്‍കാലിക വിരാമം. 90 ദിവസത്തേക്ക് പുതിയ നികുതി വർധനകൾ വേണ്ടെന്ന ധാരണയിലെത്തി. ജി 20 രാഷ്ട്രത്തലവൻമാരെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ജൂലൈ മുതൽ അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര അസ്വസ്ഥതകൾക്കാണ് താല്‍കാലിക വെടിനിർത്തലായിരിക്കുന്നത്.
രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങിനും പുറമെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 200 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി 10 ശതമാനത്തിൽ തന്നെ നിലനിർത്താമെന്ന് അമേരിക്ക സമ്മതിച്ചു. ഇത് 25 ശതമാനം വരെ കൂട്ടിയേക്കാമെന്നാണ് നേരത്തെ അമേരിക്ക അറിയിച്ചത് .
അടുത്ത ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടി ചൈനയും തിരിച്ചടിച്ചിരുന്നു. ഈ തീരുമാനമാണ് ഇരു രാജ്യങ്ങളും താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുന്നത്. 90 ദിവസം കൊണ്ട് ചർച്ചകളിലൂടെ പ്രശ്‍നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ.
ജി 20 ഉച്ചകോടിയിൽ വിവിധ സഖ്യരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ,ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിക്കുന്ന 2022ൽ ജി 20 രാഷ്ട്രത്തലൻവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതമായി ട്വിറ്ററീലൂടെ മോദി അറിയിച്ചു.