ബംഗ്ലാദേശിൽ ചരിത്രവിജയം നേടി താരിഖ് റഹ്‌മാൻ സർക്കാർ രൂപീകരിച്ചു. 'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന നയത്തിലൂന്നിയാകും ഇന്ത്യയും പാകിസ്ഥാനുമടക്കമുള്ള രാജ്യങ്ങളുമായുള്ള വിദേശനയമെന്ന് അദ്ദേഹം വ്യക്തമാക്കി.
ധാക്ക: ബംഗ്ലാദേശില്‍ ചരിത്ര വിജയം നേടി താരിഖ് റഹ്‌മാൻ സർക്കാർ രൂപീകരിച്ച് അധികാരത്തിലേറുകയാണ്. സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയും പാകിസ്ഥാനുമടക്കം രാജ്യങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്ന ഇന്ത്യയോട് എങ്ങനെയായിരിക്കും താരിഖ് റഹ്‌മാൻ സ്വീകരിക്കുന്ന നിലപാടെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ബംഗ്ലാദേശിന്റെയും ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാകും ഇന്ത്യയുമായുള്ള വിദേശ നയം രൂപീകരിക്കുകയെന്നാണ് താരിഖ് റഹ്‌മാന്‍ അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകിയത്. 'ബംഗ്ലാദേശ് ഫസ്റ്റ്' എന്നതാകും തന്റെ നയമെന്നും അതിനനുസരിച്ചാകും പാകിസ്ഥാനും, ഇന്ത്യയുമടക്കം രാജ്യങ്ങളുമായുള്ള ബന്ധമെന്നും ബംഗ്ലാദേശ് വ്യക്തമാക്കുന്നു. ബംഗ്ലാദേശില്‍ ബിഎന്‍പി നേടിയ വിജയത്തിന് പിന്നാലെ നല്‍കിയ ആദ്യ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു താരിഖ് റഹ്‌മാന്റെ പ്രതികരണം.
ഇന്ത്യയും പാകിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങളുമായി ഒരു സന്തുലിതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താരിഖ് റഹ്‌മാനോട് അടുത്ത വ്യത്തങ്ങൾ വ്യക്തമാക്കുന്നു.
സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും
ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ചടങ്ങിലേക്ക് ഇന്ത്യ, പാക് പ്രധാനമന്ത്രിമാർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പകരം ഉപരാഷ്ട്രപതിയോ, വിദേശകാര്യമന്ത്രിയോ പങ്കെടുത്തേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ ഇന്ത്യാ സന്ദർശനം മൂലം പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണോയെന്നതിലും ഇന്ത്യ ആലോചിക്കുന്നതായാണ് സർക്കാർ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.


