
ബംഗലുരു: സ്ട്രൈറ്റനിംഗിന് ശേഷം മുടി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുടകിലെ മഡിക്കെരിയിലാണ് സംഭവം. ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ പരാതിയിൽ പാർലർ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.
മൈസൂരുവിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി ആയിരുന്നു നേഹ ഗംഗമ്മ. ബല്ലേലയിലെ പുഴക്കരയിൽ നേഹയുടെ മൃതദേഹം അടിഞ്ഞത് ഞായറാഴ്ച. പെൺകുട്ടി ആത്മഹത്യ ചെയ്തതാവാം എന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണ്. അതിനുളള കാരണങ്ങളും അവർ പൊലീസിനോട് വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി മുടി ധാരാളമായി കൊഴിയുന്നതിൽ വിഷമത്തിലായിരുന്നു നേഹ. സൗന്ദര്യകാര്യത്തിൽ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹയ്ക്ക് കോളേജിൽ പോകാൻ തന്നെ ബുദ്ധിമുട്ടായി. കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽവച്ച് മുടി സ്ട്രൈറ്റൻ ചെയ്തത് മുതലാണ് ധാരാളമായി കൊഴിയാൻ തുടങ്ങിയത്. അലർജിയെത്തുടർന്ന് ദേഹത്ത് പാടുകളും വന്നു.
ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാർ നിർബന്ധിച്ചതിനെത്തുടർന്ന് മഡിക്കെരിയിൽ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പ് പെൺകുട്ടി കോളേജിലേക്ക് പോയി.ബുധനാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് മകളെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.പാർലർ ഉടമെക്കെതിരെ ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്ട്രൈറ്റനിങ്ങിന് രാസപദാർത്ഥങ്ങൾ ഉപയോഗിച്ചതിലും തല ചൂടാക്കിയതിലും പറ്റിയ അബദ്ധമാണ് മുടി ധാരാളമായി കൊഴിയാൻ ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam