കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്നം; ഉടന്‍ ചികില്‍സ വേണം: ഹൈക്കോടതിയില്‍ സര്‍ക്കാര്‍

By Web TeamFirst Published Feb 1, 2019, 10:47 AM IST
Highlights

ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. അടിയന്തിര ചികിത്സ ആവശ്യമാണ്. കേസ് റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് നിലപാട് അറിയിച്ചത്.

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തനെ  പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അടിയന്തിര ചികിത്സ ആവശ്യമാണ് കേസ് റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.  

ആരോഗ്യകാരണങ്ങളാൽ കേസിൽ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയിലിൽ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ പറയുന്നു. ജയിലിൽ തുടർന്നാൽ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ പറയുന്നു. 

എന്നാൽ കുഞ്ഞനന്തന് സ്ഥിരമായി പരോൾ നൽകുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമയും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണ് എന്നാണ് കെ കെ രമയുടെ ഹര്‍ജി. ഈ ഹർജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കിൽ പരോളല്ല ഉപാധി എന്നും സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ ജയിൽ സൂപ്രണ്ടിനെ മറുപടിയോട് കൂടിയ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്  സർക്കാര്‍ നിലപാട് വ്യക്തമാക്കിയത്,

കൊലക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സർക്കാരിന്‍റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസമാണ് പരോൾ നൽകിയത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

കണ്ണൂർ പാനൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽവാസക്കാലത്ത് നടന്ന കണ്ട് സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി. ജയിൽവാസക്കാലത്ത് കുഞ്ഞനന്തൻ പരോളിലിറങ്ങിയാണ് ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിനെതിരെയാണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത്.

click me!