
തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശ്രീജിത്ത് കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയില്‍ തന്നെയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം മുന്നോട്ട് പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇന്നലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ ഭാര്യയ്‌ക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി വേണ്ട ഇടപെടല്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ശ്രീജിത്തിന്റെ മരണം സംബന്ധിച്ച കേസില്‍ പറവൂര്‍ സി.ഐ ക്രിസ്‌പിന്‍ സാമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ചാം പ്രതിയായാണ് സി.ഐ. അന്യായമായി തടങ്കലില്‍ വെയ്‌ക്കല്‍ ,വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam