സോളാര്‍ കേസ്; പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും

By Web DeskFirst Published Oct 12, 2017, 6:51 AM IST
Highlights

സോളാര്‍ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും. ലൈംഗിക പീഡനക്കേസിലും അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണത്തിലും ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തേക്കും. 

ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പുതിയ സംഘം. മുന്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടുള്ള 33 കേസുകളില്‍, ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമെതിരെ ആക്ഷേപമുള്ള കേസുകളിലാണ് തുടരന്വേഷണ സാധ്യത. ഇതില്‍ പെരുമ്പാവൂര്‍‍ കേസില്‍ കോടതി സരിതയെയും ബിജുവിനെയും ശിക്ഷിച്ചതാണ്. കോന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, മല്ലേലില്‍ ശ്രീധരന്‍നായര്‍രുടെ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം വേണമെന്നും കോടതിയെ ബോധ്യപ്പെട്ടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയണം.  ശിക്ഷിച്ച കേസില്‍ തുടരന്വേഷണത്തിന് നിയമപദേശവും തേടേണ്ടിവരും.  ഒപ്പം മുന്‍പുള്ള അന്വേഷണ സംഘത്തിന് പോരായ്മയുണ്ടെങ്കില്‍ അതും കണ്ടെത്തണം. അതിനായി ഓരോ കേസും പഠിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനായി അന്വേഷണ സംഘം വൈകാതെ യോഗം ചേരുകയും ഡി.വൈ.എസ്‌.പിമാര്‍‍ക്ക് ഓരോ ചുമതല നല്‍കുകയും ചെയ്തും. സി.ഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലമാക്കും. മുന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആറ് ഡി.വൈ.എസ്‌.പിമാരുടെയും മൊഴി രേഖപ്പെടുത്തും.

സരിതയുടെ കത്തില്‍  ലൈംഗിക ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സരിത നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ മാത്രമാണ് ബലാംത്സംഗത്തിന് കേസെടുത്തിട്ടുള്ളത്. മറ്റ് പരാതികള്‍ ഈ കേസിനൊടൊപ്പം അന്വേഷിച്ചുവരികയാണ്. പുതിയ സഹാചര്യത്തില്‍ ഈ കേസും പുതിയ അന്വേഷണ സംഘത്തിന് കൈമാറും. കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സരിത ലൈംഗിക ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. തെളിവ് നശിപ്പിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി പത്മകുമാറിനെതിരാായ  ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഈ കേസും പുതിയ സംഘത്തിന് കൈമാറും. സരിതയെ ലൈംഗികമായി ഉപയോഗിച്ചവര്‍ ഏതെങ്കിലും രീതിയില്‍ അവര്‍ക്ക് സഹായം ചെയ്തിട്ടുണ്ടോ. ഇതുവഴി സര്‍ക്കാറിന് നഷ്‌ടമുണ്ടായിട്ടുണ്ടോ, തുടങ്ങിയ കാര്യങ്ങളാകും വിജിലന്‍സ് പരിശോധിക്കുക. ഇതിനായി പ്രത്യേക സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ നിയോഗിക്കും.
 

click me!