
തിരുവനന്തപുരം: സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തുടര്‍നടപടിക്കായി സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം തുടങ്ങി. നിയമപരമായി എല്ലാവശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കിട്ടിയത് കനത്ത തിരിച്ചടി. ഇനി എന്ത് എന്നുള്ളതാണ് സര്‍ക്കാറിന് മുന്നിലെ വലിയ ചോദ്യം. മുഖ്യമന്ത്രി ഡിജിപി ബെഹ്‌റയും പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയുമായും നിയമോപദേശകരുമായും ആലോചന നടത്തി. റിവ്യു ഹര്‍ജിക്കുള്ള സാധ്യത പരിമിതമാണെന്നാണ് എല്ലാവരും അറിയിച്ചത്. സമാനബെഞ്ചില്‍ ഹര്‍ജിക്കു പോയാല്‍ വന്‍ തിരിച്ചടി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലമുണ്ട്.
അതിനിടെ സെന്‍കുമാറിനെ നേരിട്ട് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിയമിക്കുന്നത് ഒഴിവാക്കാനുള്ള ബദല്‍ നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും തീരുമാനമായില്ല. സേനയെ രണ്ടാക്കി വിഭജിക്കണമെന്നാണ് ബദല്‍ നിര്‍ദ്ദേശം. സായുധപൊലീസ് അഥവാ ബറ്റാലിയന്‍ വിഭാഗവും, ക്രമസമാധന ചുമതലയുള്ള വിഭാഗവും. സെന്‍കുമാറിനെ സായുധ പൊലീസ് മേധാവിയാക്കി ബെഹ്‌റയെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്താനാകുമോ എന്നുള്ളതാണ് സാധ്യത. പക്ഷെ സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ പോയാല്‍ ഇരട്ടി പ്രഹരമുണ്ടാകുമെന്ന പേടിയും സര്‍ക്കാറിനുണ്ട്. അതേസമയം ഏറ്റുമുട്ടല്‍ നിര്‍ത്തി സെന്‍കുമാറിനെ നിയമിക്കണമെന്ന അഭിപ്രായമുള്ളവരും സിപിഎമ്മിലുണ്ട്. കണ്ണൂരിലുള്ള മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷം ചര്‍ച്ചകള്‍ വീണ്ടും സജീവമാകും. നാളത്തെ സി പി എം സെക്രട്ടറിയേറ്റ് യോഗവും സെന്‍കുമാര്‍ വിധി ചര്‍ച്ച ചെയ്യും. സെന്‍കുമാറിന് ക്രമസമാധാന ചുമതല നല്‍കുകയാണെങ്കില്‍ ബെഹ്‌റക്ക് വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ്ണ ചുമതല നല്‍കും. ജേക്കബ് തോമസിനോട് ഒരു മാസം കൂടി അവധി നീട്ടാനും സര്‍ക്കാര്‍ ആവശ്യപ്പെടും. അനുകൂല വിധി ഉണ്ടായെങ്കില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നിലപാട് കാത്തിരിക്കുകയാണ് ടി പി സെന്‍കുമാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam