ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു

By Web DeskFirst Published Nov 16, 2017, 1:30 PM IST
Highlights

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാതിരിക്കാൻ ജനസമ്മിതിയുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി നോട്ടമിടുന്നത്. അതേസമയം ഹാർദിക് പട്ടേൽ കൂടുതൽ സീറ്റ് ചോദിച്ചതാണ് കോൺഗ്രസിന്റെ പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്.

സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുൻപെതന്നെ പ്രചാരണം കൊഴുപ്പിക്കുയാണ് ബിജെപി. ഒരു സീറ്റിൽ മൂന്നുപേരുകൾ ചേർത്ത് ദില്ലിക്കയച്ച സംസ്ഥാനത്തിന്റെ സ്ഥാനാർത്ഥി ചുരുക്കപ്പട്ടിക ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്നലെ ചർച്ച ചെയ്തു. പ്രധാനമന്ത്രിയും അമിത് ഷായും സംസ്ഥാനത്തെ പ്രമുഖനേതാക്കളും പങ്കെടുത്ത തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ അന്തിമ ധാരണയായി. ചർച്ച പൂർത്തിയായെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് കേന്ദ്രമന്ത്രിമാരെ ഇറക്കിയാണ് പാർട്ടി ഈ ഘട്ടത്തിൽ പ്രചാരണം നടത്തുന്നത്

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി വ്യക്തമാക്കിയത്. എന്നാൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ  സ്ഥിരീകരണം നൽകിയിട്ടില്ല. കോൺഗ്രസിന് പിന്തുണയറിയിച്ച ഹാർദിക് പട്ടേൽ വിഭാഗം കൂടുതൽ സീറ്റ് ചോദിച്ചത് ചർച്ച നീണ്ടുപോകാൻ കാരണമായെന്നറിയുന്നു.

click me!