ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലകയിൽ കൂടി ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറും ജയിൽമോചിതനാകും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റി അടക്കം 5 പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിനെ ഇഡി ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. കൊച്ചി ഇഡി ഓഫീസില്‍ രാവിലെ പത്ത് മണിയോടെയാണ് വാസു ഹാജരായത്. എസ് ഐ ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വാസുവിന് സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി വിളിപ്പിച്ചത്. ശബരിമല തന്ത്രിക്കും ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ആകെ 28 പേരെയാണ് ഇഡി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ ജയറാം ഉള്‍പ്പെടെ കേസിലെ സാക്ഷികളായവരെ കഴിഞ്ഞയാഴ്ചകളില്‍ ഇഡി വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇതുവരെ സമന്‍സ് അയച്ചിട്ടില്ല.