ഗുൽബർഗ റാഗിംഗ് കേസില്‍ ആറ് പേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേസിലെ നാലാം പ്രതി ശില്പ ഇപ്പോഴും ഒളിവിലാണ്.
ഗുൽബർഗയിലെ നേഴ്സിംഗ് കോളേജിൽ ദളിത് വിദ്യാർത്ഥിയെ റാഗിംങ് ചെയ്ത് ഫിനോൾ കുടിപ്പിച്ചുവെന്ന കേസിൽ പ്രതികളായ മൂന്ന് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം പൂർത്തിയാകാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുൽബർഗ സെക്കന്റ് സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.. കൊലപാതക ശ്രമം, പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം, കർണാടക വിദ്യാഭ്യാസ നിയമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്.
ഒന്നും രണ്ടും പ്രതികളായ ലക്ഷ്‍മി, ആതിര എന്നിവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. റാഗിങ് നടന്ന അൽ ഖമർ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ എസ്തർ, മാനേജ്മെന്റ് അംഗം റൈസാ ബീഗം എന്നിവരാണ് ആറും അഞ്ചും പ്രതികൾ. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.