ഗുൽബർഗ റാഗിങ്: അന്വേഷണം കാര്യക്ഷമമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി

By Web DeskFirst Published Jun 25, 2016, 12:45 PM IST
Highlights

ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് പുലർച്ചെയാണ് ഗുൽബർഗ സെഷൻസ് കോടതി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയത്. പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്ത  ഒന്നാം പ്രതി ഇടുക്കി സ്വദേശി ആതിര, രണ്ടാം പ്രതി കൊല്ലം സ്വദേശി ലക്ഷ്മി എന്നിവരെ ഗുൽബർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. മൂന്നാം പ്രതി കൃഷ്ണപ്രിയയെ ശാരീരികാ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഗുൽബർഗ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അശ്വതിയുടെ മൊഴി ഗുൽബർഗ പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അശ്വതിയുടെ സഹപാഠിയും സംഭവത്തിന്‍റെ ദൃക്സാക്ഷിയുമായ സായി നികിതയുടെയും, അശ്വതിയെ ആദ്യം ചികിത്സ ഡോക്ടർമാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് കോടതിയിൽ നൽകി.കർണാടക പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം കസ്റ്റഡിയിൽ ഇവരെ വിട്ട് കിട്ടുന്ന മുറയ്ക്ക് അന്വേഷണ സംഘം ഹോസ്റ്റലിലെത്തി തെളിവെടുപ്പ് നടത്തും. നാലാം പ്രതി ശില്പ ജോസിന് വേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പോൾ പൊലീസ്. കേരളത്തിലുള്ള  ഗുൽബർഗ പൊലീസിന്‍റെ അന്വേഷണ സംഘം നാലാം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. സംഭവം മറച്ച് വയ്ക്കാൻ ശ്രമിച്ചതിനും, വിദ്യാർത്ഥിയ്ക്ക് നൽകേണ്ട സുരക്ഷയിൽ വീഴ്ച വരുത്തിയതിനും അൽ ഖമാർ കോളേജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽ ഡോ.ഇസ്തറിനെയും, ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.അതേസമയം കോളേജിന്‍റെ പ്രസിഡന്‍റും മുൻ മന്ത്രിയും,ഗുൽബർഗ എംഎൽഎയുമായ ഖമറുൾ ഇസ്ലാമിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് ഗുൽബർഗ ജില്ലയിൽ ഖമറുൾ ഇസ്ലാം അനുനായികൾ ബന്ദ് നടത്തി.

ഗുല്‍ബര്‍ഗയില്‍   റാഗിംങ്ങിനിരയായ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. കേസന്വേഷണച്ചുമതലയുള്ള കര്‍ണാടക വനിതാ ഡിവൈഎസ്പി നാളെ കോഴിക്കോടെത്തി മൊഴി എടുക്കും. പെൺകുട്ടിയെ ഇന്ന് എൻഡോസ്കോപ്പിക്ക് വിധേയയാക്കി.

രാവിലെ എൻഡോസ്കോപിക്ക് വിധേയയാക്കിയ അശ്വതിയെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റി. ഫിനോയില്‍ ഉള്ളില്‍ ചെന്നതിനാല്‍ അന്നനാളം പൊള്ളിഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്.. ഈ സാഹചര്യത്തില്‍ 6 മാസത്തിന് ശേഷമെ ശസ്ത്രക്രിയ നടത്താനാവൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍

കർണാടക മുഖ്യമന്ത്രിയോട് കേസ് വേഗത്തിലാക്കാനുള്ല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാകമ്മീഷൻ അധ്യക്ഷ കെ റോസക്കുട്ടിയും അശ്വതിയെ സന്ദർശിച്ചു. അശ്വതിക്ക് തുടർ പഠനത്തിനുള്ള അവസരമൊരുക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.

click me!