ഗുരുപൂജ വിവാദത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്കൂളിന്‍റെ വിശദീകരണം ഡിപിഐ തള്ളി

By Web TeamFirst Published Aug 4, 2018, 6:27 AM IST
Highlights

അധ്യാപകരുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ വച്ച് നമസ്കരിക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

തൃശ്ശൂര്‍: ഗുരുപൂജ വിവാദത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ പ്രാഥമിക വിശദീകരണം ഡിപിഐ തളളി. ഗുരുപൂജ കുട്ടികള്‍ സ്വമേധയാ ചെയ്തതെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വിശദീകരണം. സ്കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം നടപടിയിലേക്ക് നീങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളില്‍ നടന്ന ഗുരുപാദ പൂജ വിവാദമായതിനു പിന്നാലെ സ്കൂള്‍ അധികൃതര്‍ സ്വമേധയാ ഡിപിഐക്ക് വിശദീകരണം നല്‍കിയിരുന്നു. പാദപൂജയ്ക്കായി കുട്ടികളെ നിര്‍ബന്ധിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ സ്വമേധായ പൂദ പൂജ ചെയ്തു എന്നുമായിരുന്നു വിശദീകരണം. ഈ വാദം ഡിപിഐ അംഗീകരിക്കുന്നില്ല. ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പൂജപൂജ നടത്തി എന്നത് കൃത്യമായി വിശീദകരിക്കണമെന്നാണ് ഡിപിഐ ഹെഡ്മാസ്റ്ററോടും മാനേജറോടും ആവശ്യപ്പെട്ടത്. 

രേഖാമൂലം വിശദീകരണം തേടും മുമ്പായിരുന്നു ഹെഡ്മാസ്റ്റർ വിവാദങ്ങൾ ഉണ്ടായതിന് പിന്നാലെ സ്വന്തം നിലക്ക് വിശദീകരണം നൽകിയത്. രേഖമൂലം ആവശ്യപ്പെട്ട വിശദീകരണത്തിൻറെ മറുപടി പരിശോധിച്ച ശേഷമാകും ഡിപിഐ തുടർ നടപടി സ്വീകരിക്കുക. ഗുരുവന്ദനമെന്ന പേരില്‍ വൃദ്ധരായ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങിനായി ജൂലൈ 26 ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ ഉത്തരവ് മറയാക്കിയായിരുന്നു പാദപൂജ. 

അധ്യാപകരുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ വച്ച് നമസ്കരിക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. നടന്നത് നിര്‍ബന്ധിത പാദപൂജയാണെന്ന് ആരോപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, കെഎസ് യു തുടങ്ങിയ സംഘടനകള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. 

click me!