കൊച്ചി: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന പി.സി.ജോർജിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ജെസ്നയുടെ കുടുംബം പരാതിപ്പെട്ടപ്പോഴാണ് ഹൈക്കോടതിയുടെ നിർദേശം.
അന്വേഷണത്തിന്റെ ഭാഗമായി നാർകോ അനാലിസിസ് ഉൾപ്പെടെയുള്ള ഏത് പരിശോധനകൾക്കും വിധേയരാവാൻ തയാറാണെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ജെസ്നയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജെസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഈമാസം 25 ന് പരിഗണിക്കാൻ മാറ്റി.
അതേസമയം ജെസ്നയെ കാണാതായ സംഭവത്തിൽ സുഹൃത്തിന് നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. ജസ്നയോട് അവസാനമായി ഫോണിൽ സംസാരിച്ച സുഹൃത്തിന്റെ നുണ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.