കോംഗോ പനി: ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Dec 3, 2018, 7:29 PM IST
Highlights

രോഗി എത്തിയത് കന്യാകുമാരിയിൽ നിന്ന് ട്രെയിൻ മാർഗമാണ്. രോഗം നേരത്തെ കണ്ടെത്തിയിരുന്നു. രോഗി തൃശൂർ ആശുപത്രിയിൽ നിരീക്ഷണർത്തിലാണ്.  മറ്റുള്ളവരിലേക്ക് പടരില്ല എന്നാണ് വിശ്വാസമെന്നും ശൈലജ പറഞ്ഞു. 

ദില്ലി: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അതിർത്തികളിലും ആശുപത്രികളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. രോഗി എത്തിയത് കന്യാകുമാരിയിൽ നിന്ന് ട്രെയിൻ മാർഗമാണ്. രോഗം നേരത്തെ കണ്ടെത്തിയിരുന്നു. രോഗി തൃശൂർ ആശുപത്രിയിൽ നിരീക്ഷണർത്തിലാണ്.  മറ്റുള്ളവരിലേക്ക് പടരില്ല എന്നാണ് വിശ്വാസമെന്നും ശൈലജ പറഞ്ഞു. 

രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന കോംഗോ പനി സംസ്ഥാനത്ത് ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികിത്സയിലുളളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോൾ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. 

ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. 

രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പനി ബാധിച്ചാല്‍ 40 ശതമാനം വരെയാണ് മരണ നിരക്ക്. 

click me!