
ചെന്നൈ: കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ ചെന്നൈ നഗരം. മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ചെന്നൈയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. ഐടി മേഖലയിലെ ജീവനക്കാര്‍ക്ക് അവധി നല്‍കുകയോ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ചെന്നൈയിലെ മിക്ക താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡ് ഗതാഗതത്തെ സാരമായ രീതിയില്‍ ബാധിച്ച വെള്ളക്കെട്ട് നിലവില്‍ വിമാനഗതാഗതത്തെ ബാധിച്ചിട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഡി കാര്‍ത്തികേയന്‍ പറഞ്ഞു. തീരപ്രദേശത്തുള്ളവര്‍ക്കായി 115 ദുരിതാശ്വാസ കേന്ദ്രമൊരുക്കാന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമി നിര്‍ദേശം നല്‍കി. 2015 ലെ വെള്ളപ്പൊക്കത്തിനെ തുടര്‍ന്നുണ്ടായ ദുരന്തം ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുള്ള പ്രയത്നത്തിലാണ് അധികൃതര്‍. രാവിലെ കാര്യമായ മഴയില്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തി പ്രാപിക്കുന്നതാണ് ആശങ്ക പടര്‍ത്തുന്നത്.
വ്യാഴാഴ്ച പെയ്ത മഴയില്‍ റോയപേട്, ഒട്ടേരി, എംകെബി നഗര്‍, സുന്നമ്പു കുളത്തൂര്‍, അയനാവരം, കൊടുങ്ങയൂര്‍, കോവിലമ്പാക്കം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മകളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തമ്മിലടി കനത്ത മഴയിലും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam