ക്രിസ്മസ് ദിനത്തിൽ വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന് ജീവനക്കാർ എത്തണമെന്ന സർക്കുലർ വിവാദമായതോടെ ജീവനക്കാർ പരിപാടിയിൽ നിർബന്ധമായും എത്തേണ്ടെന്ന വിശദീകരണം ഇറക്കി ലോക് ഭവൻ. ക്രിസ്മസിനെ വരവേറ്റ് ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ.
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ലോക് ഭവനിൽ വാജ്‌പേയി ജന്മ ദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ ഇന്ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ അയച്ച സർക്കുലർ വിവാദത്തിൽ. ഇതോടെ ജീവനക്കാർ പരിപാടിയിൽ നിർബന്ധമായും എത്തേണ്ടെന്ന വിശദീകരണം ഇറക്കി ലോക് ഭവൻ. ക്രിസ്മസ് അവധി ഒഴിവാക്കിയില്ലെന്ന് ലോക് ഭവൻ വിശദീകരിച്ചു. ഇന്ന് വാജ്‌പേയി ദിനാചരണത്തിൽ ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ലെന്നും അറിയിപ്പ്.
അതേ സമയം, ക്രിസ്മസിനെ വരവേൽക്കുകയാണ് ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും സഭാ ആസ്ഥാനത്തും ക്രിസ്മസ് പാതിര കുർബ്ബാനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വർഷം കേക്കുമായി ക്രിസ്ത്യാനികളുടെ വീട്ടിൽ പോയവരാണ് ഇപ്പോൾ അക്രമം അഴിച്ചു വിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.


