
കോഴിക്കോട്: മഴ കനത്തതോടെ കോഴിക്കോട് അഞ്ചിടത്തും മലപ്പുറം എടവണ്ണയിലുമായി ഏഴിടത്ത് ഉരുൾപൊട്ടൽ. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഇന്ന് ഉരുൾപൊട്ടിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പലയിടത്തും വ്യാപകമായി കൃഷിയും വീടും റോഡും നശിച്ചിട്ടുണ്ട്. അതേസമയം താമരശ്ശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട് ഒരാള്‍ മരിച്ചു. താമരശേരി കരിഞ്ചോല അബ്ദുൽ സലീമിന്‍റെ മകൾ ഒമ്പത് വയസുകാരി ദിൽനയാണ് മരിച്ചത്. നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് പുല്ലൂരാംപാറയിലും താമരശേരി കരിഞ്ചോലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ചു. അപകടാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ദേശീയ ദുരന്തനിവാരണസേന എൻഡിആർഎഫ് ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്. ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുൾപൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ യുവി ജോസ് അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്നും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
വയനാടൻ ചുരത്തിലെ ഒൻപതാം വളവിനു താഴെ മണ്ണടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെയായിരുന്നു അപകടം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനസ്ഥാപിച്ചു. എന്നാല്‍ കോഴിക്കോട് വയനാട് ദേശീയപാതയിൽ പുനൂർ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഡാം തുറന്നുവിടും
ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് മംഗലം ഡാം ഏത് സമയവും തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എന്ജിനീയർ ജാഗ്രത നിർദേശം നല്‍കി. നിലവിൽ 77.15 ആണ് ഡാമിലെ ജലനിരപ്പ് 77.28 ആണ് ഡാമിന്റെ സംഭരണ ശേഷി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മലപ്പുറം പൊന്നാനി അഴിമുഖത്ത് ബോട്ടുമുങ്ങി കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. താനൂർ സ്വദേശി ഹംസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽപ്പെട്ട് ഇന്നലെയായിരുന്നു ബോട്ട് അപകടത്തിൽപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam