
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന് 8316 കോടി രൂപയുടെ നഷ്ടമെന്ന് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കൂടുതൽ തുക അനുവദിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അടിയന്തിര സഹായമായി 1220 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലെത്തിയത്. പ്രളയ ബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തിയശേഷം അദ്ദേഹം മുഖ്യമന്ത്രി, മന്ത്രിമാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ പ്രത്യേക സംഘവുമായി ചർച്ച നടത്തി. ഈ ചർച്ചയിലാണ് നാശനഷ്ടത്തെ സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ കേരളം കേന്ദ്രത്തിന് കൈമാറിയത്. യഥാര്‍ത്ഥ നഷ്ടം വിലയിരുത്താൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ പ്രാഥമികമായ കണക്കുകളാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും, സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. എന്നാൽ ഒരേ സീസണിൽ രണ്ടാമതും കേരളം ഗുരുതരമായ പ്രളയഭീഷണി നേരിടുകയാണ്. ഇത് കണക്കിലെടുത്ത് വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണം. കേന്ദ്രത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണ് ഇപ്പോഴത്തേതെന്ന് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ നശിച്ചിട്ടുണ്ട്. വലിയ കൃഷിനാശവും സംഭവിച്ചു. കേന്ദ്രം സ്ഥിതിഗതികൾ നീരിക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സഹായമായി 100 കോടി രൂപ കേന്ദ്രം ഉടൻ സംസ്ഥാന സർക്കാരിന് നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നിലവിലെ പ്രതിസന്ധികൾ നേരിടാൻ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സംസ്ഥാന സർക്കാരിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam