
കല്‍പ്പറ്റ: ഭര്‍തൃ വീട്ടുകാര്‍ യുവതിയെ ആസിഡ് കുടിപ്പിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ വയനാട് വെള്ളമുണ്ട യാച്ചേരി വീട്ടില്‍ ഫസീലയെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 31ന് ബംഗളുരുവിലെ ഭര്‍തൃ വീട്ടിലായിരുന്നു സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വെള്ളം ചോദിച്ച ഫസീലയ്‌ക്ക് ആസിഡ് നല്‍കുകയായിരുന്നെന്നാണ് പരാതി. രക്തം ഛര്‍ദ്ദിക്കുകയം അവശയാവുകയം ചെയ്തതോടെ ബംഗളൂരുവില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യനില മോശമായിതിനെ തുടര്‍ന്ന് ഫസീലയെ ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുവന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ അന്നനാളവും ആമാശയവും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തി. ഫസീലയുടെ നില ഗുരുതരമായിട്ടും ഭര്‍ത്താവിന്റെ കുടുംബം ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
രണ്ടു വര്‍ഷം മുമ്പാണ് ഫസീലയും ബംഗലൂരു ഹൗറള്ളി സ്ട്രീറ്റിലെ ജാവേദും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് ഒന്നര ലക്ഷയും രൂപയും അഞ്ചു പവനും നല്‍കിയിരുന്നു. ഈ സ്വര്‍ണ്ണം ഭര്‍തൃവീട്ടുകാര്‍ വീടുപണിക്കായി വാങ്ങി. തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഫസീലയുടെ മൊഴി രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam