
ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക.
നവംബർ 11മുതൽ ഡിസംബർ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ഇവിടെ ആകെയുളളത് ആറ് ജനറേറ്ററുകളാണ്. മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അടയ്ക്കുന്നതോടെ, ഭാഗീകമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൻ്റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിൻ്റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാനം. ഇവയ്ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററെന്നതിനാൽ അതിന്റെ പ്രവർത്തനവും നിർത്തും
സാധാരണ ജൂലൈ മുതൽ ഡിസംബർ വരെയുളള മഴകുറവുളള സമയത്ത് ഓരോ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് രീതി. എന്നാൽ ഇക്കുറി കനത്ത മഴകിട്ടി. വൈദ്യുതോത്പാദനവും കൂടി. ഇതോടെയാണ് പരിഹാരം വൈകിയതും മൂന്നും ഒരുമിച്ച് പ്രവർത്തനം നിർത്തേണ്ടി വരുന്നതും. ഉത്പാദനം കൂടിയ മാസങ്ങളിൽ പഞ്ചാബ്, ദില്ലി, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ വൈദ്യുതി നൽകിയിരുന്നു. ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടൽ കാലയളവിൽ തിരികെക്കിട്ടുമെന്നതിനാൽ വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ല. എന്നാൽ മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ലെന്ന കാരണത്താൽ നിരവധി കുടിവെളള പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. എന്നാൽ വലിയ രീതിയിൽ ജലനിരപ്പ് താഴാൻ സാധ്യതയില്ലെന്നും കുടിവെളളക്ഷാമം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തൽ. നിലവിൽ ഇടവിട്ട മഴ കിട്ടുന്നത് അനുകൂല ഘടകമെന്നും അധികൃതർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam