സിബിഎസ്ഇ പരീക്ഷാ ക്രമക്കേട് ആരോപണം; നിയമപോരാട്ടം തുടരുന്നു

By Nirmala babuFirst Published May 4, 2018, 3:30 PM IST
Highlights
  • സിബിഎസ്ഇ പരീക്ഷാ ക്രമക്കേട് ആരോപണം
  • വിദ്യാർത്ഥിനിയുടെ നിയമപോരാട്ടം തുടരുന്നു

കോട്ടയം: സിബിഎസ്ഇ പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ നിയമപോരാട്ടം തുടരുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി അമിയ സലീമിനെതിരെ സിബിഎസ്ഇ ഉന്നയിച്ച ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചോദ്യപ്പേപ്പർ പെൺകുട്ടി തന്നെ കൊണ്ടുവന്നതാണെന്ന സിബിഎസ്ഇയുടെ നിലപാടിനെതിരെ കോടതിയിൽ പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. മധ്യവേനൽ അവധിക്കു ശേഷം ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 

അതേസമയം, ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി കള്ളമാണെന്നാണ് സിബിഎസ്ഇയുടെ നിലപാട്.  ഇക്കഴിഞ്ഞ മാർച്ച് 28ന് സിബിഎസ്ഇ നടത്തിയ കണക്ക് പരീക്ഷയിൽ തനിക്ക് പഴയ ചോദ്യ പേപ്പറാണ് ലഭിച്ചതെന്നും ഇത് അറിയാതെ പരീക്ഷ എഴുതിയ തന്‍റെ ഉത്തര കടലാസുകൾ പഴയ ചോദ്യപേപ്പർ അടിസ്ഥാനമാക്കി മൂല്യനിർണ്ണയം നടത്തണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. ഇതില്‍ അമീയ സലീമിന്‍റെ പരാതി കള്ളമാണെന്നാണ് സിബിഎസ്ഇയുടെ നിലപാട്.

2016ൽ പെൺകുട്ടിയുടെ സഹോദരൻ എഴുതിയ കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പറുമായാണ് പെൺകുട്ടി പരീക്ഷയെഴുതാനെത്തിയതെന്നും ചോദ്യപേപ്പർ മാറിയെന്ന വിവരം വിദ്യാർത്ഥിനി ഇൻവിജിലേറ്ററെ അറിയിച്ചിരുന്നില്ലെന്നും സിബിഎസ്ഇ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പരാതി കളവായതിനാൽ ഹർജി തള്ളണമെന്നാണ് സിബിഎസ്ഇയുടെ വാദം.

എന്നാൽ പരീക്ഷ ചോദ്യപേപ്പർ മാറിയെന്ന് ബോധ്യമായത് പരീക്ഷ കഴിഞ്ഞപ്പോഴായിരുന്നുവെന്ന് അമീയ സലീം വവ്യക്തമാക്കുന്നു. ഇക്കാര്യം സൂപ്രണ്ട് കൂടിയായ പ്രിൻസിപ്പാളിന്‍റെ ശ്രദ്ധയിൽ പെടുത്തി. സംഭവം പരിശോധിച്ച പ്രിൻസിപ്പൽ പരാതി ശരിയാണെന്ന്​ കണ്ടെത്തുകയും സിബിഎസ്ഇ റീജിയണൽ ഓഫീസിൽ ഇ -മെയിലായി വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, മറുപടിയോ തുടർ നടപടിയോ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ഹർജിക്കാരി വ്യക്തമാക്കുന്നു. 

click me!