
ശബരിമല: സന്നിധാനത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വന്നതോടെ പരന്പരാഗത കാനനപാതയായ പുല്ലുമേട് വഴി എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വർധന. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പേർ കാനനപാത വഴി എത്തിയ ദിവസമായിരുന്നു ഇന്നലെ.
സന്നിധാനത്തെ കലുഷിതമായ സാഹചര്യം പരമ്പരാഗത കാനനപാത വഴി എത്തുന്നവരുടെ എണ്ണത്തിലും പ്രതിഫലിച്ചിരുന്നു. ശരാശരി അമ്പത് പേർ മാത്രമായിരുന്നു കഴിഞ്ഞദിവസം വരെ പുല്ലുമേട് വഴി സന്നിധാനത്തെത്തിയിരുന്നത്. പൊലീസ് നിയന്ത്രണങ്ങളിലും പ്രതിഷേധങ്ങളിലും അയവ് വന്നതോടെ കാനനപാത വഴി എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 154 പേരാണ് ഇന്നലെ കാനനപാത താണ്ടിയെത്തിയത്
തീർഥാടകർക്ക് എല്ലാ സഹായവുമായി വനംവകുപ്പും പൊലീസും ഒപ്പമുണ്ട്. കഴിഞ്ഞ വർഷം 44000 പേരാണ് പരമ്പരാഗത കാനനപാത വഴി സന്നിധാനത്തെത്തിയത്. പ്രശ്നങ്ങൾക്ക് അയവ് വന്നതോടെ ഇത്തവണയും ഈ കണക്കിനൊപ്പമെത്താൻ സാധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.
അതേസമയം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ പ്രതിഷേധവും അറസ്റ്റുമടക്കമുള്ള കാര്യങ്ങള്‍ ശബരിമലയില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. തീര്‍ഥാടകരില്ലാത്തതിനാല്‍ ബോര്‍ഡിന്‍റെ വരുമാനത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ബാക്കിയുള്ള തീര്‍ഥാടന കാലത്ത് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam