
കോഴിക്കോട്: കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍ പനിമൂലം മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇതില്‍ നാല് പേര്‍ മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം എലിപ്പനി രോഗ ലക്ഷണങ്ങളോടെ 31 പേരാണ് ചികിത്സ തേടിയത്.
വെള്ളിയാഴ്ച മാത്രം കോഴിക്കോട് ജില്ലയില്‍ അഞ്ച് പേരാണ് പനി ബാധിച്ച് മരിച്ചത്. തമ്പലമണ്ണ, മൂടാടി, പൊക്കുന്ന്, കൊളത്തറ, മുത്തപ്പന്‍കാവ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇതില്‍ രണ്ട് പേര്‍ മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. മരിച്ച മറ്റ് മൂന്ന് പേര്‍ക്കും എലിപ്പനി രോഗലക്ഷണങ്ങളുണ്ട്. വെള്ളിയാഴ്ച 31 പേര്‍ എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 91 പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയത്. ഇതില്‍ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രളയത്തെ തുടര്‍ന്ന് മലിനജല സമ്പര്‍ക്കം കൂടിയതാണ് എലിപ്പനി പടരാനുള്ള പ്രധാന കാരണം.
എല്ലാ ഗവണ്‍മെന്‍റ് ആശുപത്രികള്‍ മുഖേനയും പ്രതിരോധ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമേ കോര്‍പ്പറേഷന്‍ പരിധിയില്‍ വീടുകളും പരിസരങ്ങളും ശുചീകരിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തി. എറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച ബേപ്പൂര്‍, ഒളവണ്ണ, കടലുണ്ടി, ചാലിയം മേഖലകളിലാണ് ജില്ലയില്‍ പ്രധാനമായും എലിപ്പനി പടരുന്നത് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam