
ന്യൂഡല്‍ഹി: ഇന്ത്യാ ചൈന സംഘർഷത്തിന് അയവു വരുത്തി ദോക്ലാമിൽ നിന്ന് സേനാപിൻമാറ്റം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ നയതന്ത്ര ശ്രമത്തിനൊടുവിലാണ് ഇന്ത്യയുടെ നിലപാട് ചൈന അംഗീകരിച്ചത്. അതേസമയം ദോക്ലാമിൽ പട്രോളിംഗ് തുടരുമെന്ന് ചൈന വ്യക്തമാക്കി.
വൻ കരസേനാ സന്നാഹവും ആധുനിക നിർമ്മാണ സാമഗ്രികളുമായി ഇന്ത്യാ ചൈനാ ഭൂട്ടാന ട്രൈജംഗ്ഷനിലെ ദോക്ലാമിൽ ചൈന റോഡ് നിർമ്മാണത്തിന് ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമായത്. ജൂൺ പതിനാറിന് ഇന്ത്യൻ സേന ചൈനയുടെ ശ്രമം തടഞ്ഞ് ഇവിടെ നിലയുറപ്പിച്ചു. ഇന്ത്യ പിൻമാറിയില്ലെങ്കിൽ യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാൽ ജി 20 ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ കണ്ടതു മുതൽ നയതന്ത്രതലത്തിലെ പരിഹാരത്തിനായിരുന്നു ഇന്ത്യയുടെ ശ്രമം. ഇത് വിജയിച്ചു എന്ന പ്രഖ്യാപനമാണ് ഇന്ന് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ഉണ്ടായത്.
നയതന്ത്ര ശ്രമങ്ങൾക്കൊടുവിൽ അതിർത്തിയിൽ നിന്ന് സേനാ പിൻമാറ്റം തുടങ്ങിയതായി ഇന്ത്യയുടെ പ്രസ്താവന പറയുന്നു. ഇരു രാജ്യങ്ങളുടെയും സേന എന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നില്ല. ഇന്ത്യൻ സേന പിൻമാറ്റം തുടങ്ങിയെന്നും ചൈന മേഖലയിൽ പട്രോളിംഗ് തുടരുമെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞത്.
അതേസമയം ദോക്ലാമിൽ ചൈനീസ് പട്ടാളം എന്നും പട്രോളിംഗ് നടത്തിയിരുന്നു എന്നും റോഡ് നിർമ്മാണത്തിനുള്ള ശ്രമം മാത്രമാണ് ഇന്ത്യ തടഞ്ഞതെന്നും വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. റോഡ് നിർമ്മാണത്തിനുള്ള സന്നാഹം പിൻവലിക്കാമെന്ന് ചൈന ഇപ്പോൾ സമ്മതിച്ചത് വിജയമാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്ന. ചൈനയുടെ പട്രോളിംഗിനോട് ഇന്ത്യയ്ക്ക് എതിർപ്പില്ല. പ്രധാനമന്ത്രി നരേന്ദ്ര മന്ത്രി ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനീസ് പട്ടണമായ ഷിയാമെന്നനിലേക്ക് തിരിക്കും മുമ്പാണ് ഈ ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam