
ദില്ലി:35,000 അടി ഉയരത്തില്‍ അറ്റ്‍ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തില്‍ വെച്ച് യുവതിക്ക് സുഖ പ്രസവം. സഹായത്തിന് നാല് വയസുകാരിയായ മകള്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും വിമാനത്തിലുണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സിജ് ഹേമലാണ് നൈജീരിയക്കാരിയായ യുവതിക്ക് രക്ഷകനായത്.
ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്‌ക്കുള്ള വിമാനം അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുന്ന സമയത്താണ് നൈജീരിയന്‍- ബ്രിട്ടീഷ് ബാങ്ക് ഉദ്യോഗസ്ഥ ടോയിന്‍ ഒഗുണ്ടിപെയ്‌ക്ക് വേദന അനുഭവപ്പെട്ടത്. വിമാനം അടുത്തതായി ഇറങ്ങേണ്ടിയിരുന്ന അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് നാല് മണിക്കൂര്‍ യാത്രാ ദൂരമുണ്ടായിരുന്നു. അടിയന്തര ലാന്റിങിന് സൗകര്യമുണ്ടായിരുന്നത് രണ്ട് മണിക്കൂര്‍ അകലെയുള്ള അമേരിക്കന്‍ സൈനിക കേന്ദ്രത്തിലും. ഈ ഘട്ടത്തില്‍ വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോയെന്ന് പൈലന്റ് ആരാഞ്ഞു.
അമേരിക്കയില്‍ യൂറോളജി റെസിഡന്റായ സിജ് ഹേമലിനൊപ്പം ഫ്രഞ്ച് ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷഫേഡും വിമാനത്തിലുണ്ടായിരുന്നത് യുവതിക്ക് അനുഗ്രഹമായി. യുവതിയോട് കാര്യം അന്വേഷിച്ചപ്പോള്‍ 39 അഴ്ച ഗര്‍ഭിണിയാണെന്ന് മനസിലായി. പരിശോധനയില്‍ പ്രസവത്തിനുള്ള സമയം അടുത്തുവെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. പിന്നെ വിമാനത്തിലെ പ്രഥമശുശ്രൂഷ കിറ്റ് ഉപയോഗിച്ച് പ്രസവത്തിനുള്ല ഒരുക്കങ്ങള്‍ തുടങ്ങി.
യാത്രക്കാരിയെ ആദ്യം ഫസ്റ്റ് ക്ലാസ് സീറ്റിലേക്ക് മാറ്റി. രക്തത്തിലെ ഓക്‌സിജനും പള്‍സും രക്തസമ്മര്‍ദ്ദവും ലഭ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചുകൊണ്ടേയിരുന്നു. പിന്നീട് വലിയ മിനിറ്റുകള്‍ക്കകം വിമാനത്തില്‍ വെച്ച് ഒരു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വിമാനം അടിയന്തര ലാന്റിങ് വേണ്ടെന്ന് വെച്ച് ന്യൂയോര്‍ക്കിലേക്ക് തന്നെ പറന്നു.
താന്‍ വളരെയധികം സമാധാനത്തിലായിരുന്നെന്നും സുരക്ഷിത കരങ്ങളിലാണെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നെന്നും യുവതി പിന്നീട് പറഞ്ഞു. ലേബര്‍ റൂമില്‍ എങ്ങനെയാകുമോ, അതിനേക്കാള്‍ മികച്ച രീതിയില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നെ ശുശ്രൂഷിച്ചുവെന്നും യുവതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam