
ന്യൂഡല്‍ഹി: സ്കോർപിൻ അന്തർവാഹിനിയുടെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ഫ്രാൻസുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്തുമെന്ന് ഇന്ത്യ. 2011ന് മുൻപുള്ള വിവരങ്ങളാണ് ചോർന്നതെന്ന് നാവികസേന മേധാവി പ്രതിരോധ മന്ത്രാലയത്തിന് നൽകിയ പ്രാഥമികറിപ്പോർട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് സർക്കാരും അന്വേഷണം പ്രഖ്യാപിച്ചു.
സ്കോർപിൻ അന്തർവാഹിനിയുടെ അന്തിമകരടല്ല ചോർന്നതെന്ന് നാവികസേനമേധാവിയുടെ പ്രാഥമികറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരട് റിപ്പോർട്ടാണ് ചോർന്നത്. മാത്രമല്ല ഇപ്പോൾ ചോർന്ന റിപ്പോർട്ടിൽ ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്തർവാഹിനികളുടെ വിവരങ്ങളാണ് കൂടുതലായുള്ളതെന്നും നാവികസേനയുടെ പ്രാഥമികറിപ്പോർട്ടിൽ പറയുന്നു. 2011ന് മുൻപുള്ള വിവരങ്ങളാണ് ചോർന്നതെന്ന് സ്കോർപിയൻ അന്തർവാഹിനികൾ നിർമ്മിക്കുന്ന മഗ്ഡാവ് കപ്പൽശാലയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിയർ അഡിമിറൽ ആർ കെ ശ്രാവന്തും അറിയിച്ചു. പ്രധാനപ്പെട്ട വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ശ്രാവന്ത് അവകാശപ്പെട്ടു.
വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ടാംഗസമിതിയെ ഫ്രാൻസിലേക്ക് അയക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് സർക്കാരിന്റെ പ്രതിരോധസുരക്ഷാവിഭാഗവും പ്രത്യേകഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സംഘം ഫ്രഞ്ച് പ്രതിരോധസംഘവുമായി ചേർന്ന് അന്വേഷണം നടത്താനാണ് ആലോചന. സ്കോർപിന്റെ വിവരങ്ങൾ ചോർത്തിയത് സാമ്പത്തിക കിടമത്സരത്തിന്റെ ഭാഗമായിട്ടാകാമെന്ന വിശദീകരമാണ് ഫ്രഞ്ച് സ്ഥാപനമായ ഡിഎസ്എൻഎസ് നൽകുന്നത്. കോർപ്പറേറ്റ് ചാരപ്രവർത്തനമാണെന്നാണ് സംശയമെന്നും കമ്പിനി പിആർഒ പറഞ്ഞു. 2011ലെ വിവരങ്ങളാണ് ചോർന്നതെന്ന നാവികസേനയുടെ സൂചന പ്രതിപക്ഷത്തെയും പ്രതിരോധത്തിലാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam