
ദില്ലി: ഹൈവേയെ റണ്‍വേയാക്കി ആഗ്ര-ലഖ്നൗ എക്‌സ്‌പ്രസ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 20 വിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായിരുന്നു വ്യോമസേന വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫും. സുഖോയ്, മിറാഷ്, ജാഗ്വാര്‍ യുദ്ധ വിമാനങ്ങള്‍. വ്യോമസേനയുടെ യാത്രാ വിമാനമായ സൂപ്പര്‍ ഹെര്‍ക്കുലിസ്. ലഖ്നൗവില്‍ നിന്ന് 65 കിലോ മീറ്റര്‍ ദൂരത്തുള്ള ഉന്നാവോയിലെ ബംഗാര്‍മാഉയില്‍ വ്യോമസേനയുടെ പരീക്ഷണപ്പറക്കലില്‍ പങ്കാളിയായത് 20 ഓളം വിമാനങ്ങള്‍.
വിമാനങ്ങള്‍ ഓരോന്നായി ആഗ്ര-ലഖ്നൗ എക്‌സ്‌പ്രസ് വേയിലിറങ്ങി. വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡ് കമാന്‍ഡോകളേയും വഹിച്ചായിരുന്നു സൂപ്പര്‍ ഹെര്‍ക്കുലിസ് യാത്ര വിമാനത്തിന്‍റെ പരീക്ഷണപ്പറക്കല്‍. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനായിരുന്നു വിമാനങ്ങള്‍ നിരത്തിലിറക്കിയുള്ള വ്യോമസേനയുടെ പരീക്ഷണം. രാവിലെ പത്ത് മുതല്‍ ഉച്ചയ്‌ക്ക് ആഗ്ര-ലഖ്നൗ എക്‌സ്‌പ്രസ്‍വേയിലൂടെയുള്ള ഗതാഗതം നിരോധിച്ചായിരുന്നു പരീക്ഷണം.
യുദ്ധവാമനങ്ങളുടെ അഭ്യാസപ്രകടനവും സംഘടിപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 12 ഹൈവേകളെ സജ്ജമാക്കിയെടുക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം. ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ ഹൈവേകളും പരിഗണനയിലുണ്ട്. . കഴിഞ്ഞ വര്‍ഷം മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ യമുന എക്‌സ്‌പ്രസില്‍ വിജയകരമായി ഇറക്കിയതിന് പിന്നാലെയാണ് ആഗ്ര-ലഖ്നൗ എക്‌സ്‌പ്രസ്‍വേയിലെ പരീക്ഷണപ്പറക്കല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam