“ആത്മഹത്യ ചെയ്യാനുളള ഒരു വിഷമവും അവനുണ്ടായിരുന്നില്ല. ആത്മഹത്യയാണെങ്കിൽ എന്തിനാണ് വീടിന് പുറത്തുപോയി ചെയ്യുന്നത്?” വിശാലിന്റെ അമ്മാവന്‍ പെലീസിനോട് സംശയം പ്രകടിപ്പിച്ചു.
ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ വിശാൽ ശർമ്മ (21)യെ ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ നബ്ബ സ്വദേശിയാണ് വിശാൽ. ടൊറന്റോയിലെ തന്‍റെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ വിശാലിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തുടര്‍ അന്വേഷണം ആരംഭിച്ചതായി കനേഡിയൻ പൊലീസ് അറിയിച്ചു.
അതേ സമയം വിശാലിന്‍റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.“ആത്മഹത്യ ചെയ്യാനുളള ഒരു വിഷമവും അവനുണ്ടായിരുന്നില്ല. ആത്മഹത്യയാണെങ്കിൽ എന്തിനാണ് വീടിന് പുറത്തുപോയി ചെയ്യുന്നത്?” വിശാലിന്റെ അമ്മാവന്‍ പെലീസിനോട് സംശയം പ്രകടിപ്പിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി തന്‍റെ മകന്‍ നബ്ബയിൽ എത്തിയിരുന്നുവെന്നും തിരികെ പോകുമ്പോള്‍ അവന്‍ സന്തോഷവാനായിരുന്നുവെന്നും മാതാപിതാക്കൾ അറിയിച്ചു.
അതേ സമയം കേസ് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുളളിൽ ഇത് സംബന്ധിച്ച വിവരം അറിയിക്കാമെന്നും വിശാലിന്റെ അച്ഛൻ നരേഷിനെ പൊലീസ് അറിയിച്ചു. എട്ട് ലക്ഷം രൂപ വായ്‌പയെടുത്താണ് സർക്കാർ ഓഫീസിൽ ക്ലർക്കായ നരേഷ് മകനെ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനായി കാനഡയിലേക്ക് അയച്ചത്. നബ്ബയിൽ നിന്ന് തന്നെയുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിശാൽ ടൊറന്റോയിൽ താമസിച്ചിരുന്നത്.