വ്യവസായം തകര്‍ന്ന സംരംഭക ജപ്തി ഭീഷണിയില്‍

Web Desk |  
Published : Apr 05, 2018, 07:39 PM ISTUpdated : Jun 08, 2018, 05:50 PM IST
വ്യവസായം തകര്‍ന്ന സംരംഭക ജപ്തി ഭീഷണിയില്‍

Synopsis

വരുമാനമില്ലാതെ വ്യവസായം തകര്‍ന്ന മണലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടുക്കാട്ട് പ്രേമദാസിന്റെ ഭാര്യ കനകലതയാണ് കുടിയിറക്ക് ഭീഷിണി നേരിടുന്നത്.

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്‌കീമില്‍ തുടങ്ങിയ ചെറുകിട വ്യവസായം തകര്‍ന്നതോടെ മാനസികാരോഗ്യം നശിച്ച വനിതാ സംരംഭകയ്ക്ക് ജപ്തി ഭീഷണി. വരുമാനമില്ലാതെ വ്യവസായം തകര്‍ന്ന മണലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടുക്കാട്ട് പ്രേമദാസിന്റെ ഭാര്യ കനകലതയാണ് കുടിയിറക്ക് ഭീഷിണി നേരിടുന്നത്. കുടുംബം പോലും പട്ടിണിയിലായ ഘട്ടത്തില്‍ വന്ന ജപ്തി നടപടിയെ നേരിടാനറിയാതെ നെട്ടോട്ടമോടുകയാണ് കനകലതയുടെ ഭര്‍ത്താവ് പ്രേമദാസ്.

2013 ലാണ് പി.എം.വി.ജി.പി പദ്ധതി പ്രകാരം ഖാദി വില്ലേജ് ഇന്റസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാങ്കേതിക സാമ്പത്തിക സഹകരണത്തോടെ ഇവര്‍ വ്യവസായം തുടങ്ങിയത്. കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ മണലൂര്‍ ബ്രാഞ്ചില്‍ നിന്നും 19 ലക്ഷം രൂപ വായ്പ ലഭിച്ചു. 19 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിച്ചതെന്ന് പ്രേമദാസ് പറയുന്നു. വായ്പാ സംഖ്യ ഉപയോഗിച്ച് കാര്‍ഷിക ഉപകരണങ്ങളുടെ ഉല്‍പാദനം തുടങ്ങുകയായിരുന്നു. ഒന്നര വര്‍ഷമായപ്പോഴേക്കും വ്യവസായം നഷ്ടത്തിലായി തുടങ്ങി.
 
വരുമാനം നിലയ്ക്കുകയും വായ്പാ തിരിച്ചടവ് മുടങ്ങുകയും കുടുംബം പട്ടിണിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതോടെ കനകലതയുടെ മാനസീകാരോഗ്യവും നഷ്ടപ്പെട്ടു. അവരുടെ ചികിത്സ നടക്കുന്നതിനിടെ കമ്പനിക്ക് തീപിടിക്കുകയും കൂടി ചെയ്തതോടെ നില തീര്‍ത്തും പരുങ്ങലിലായി. ഇതിനിടെ ബാങ്കിന്റെ അനാസ്ഥയില്‍ കമ്പനിയുടെ ഇന്‍ഷൂറന്‍സ് അടക്കാത്തതിനെ തുടര്‍ന്ന് അനുകൂല്യങ്ങളും നഷ്ടമായി. 

ഇതിന് ശേഷം ലോണിന്റെ തിരിച്ചടവ് പൂര്‍ണമായും തടസപ്പെട്ടു. സ്ഥലവും വീടും വിറ്റ് കിട്ടുന്ന സംഖ്യയില്‍ നിന്നും ബാങ്കിന് അടക്കാനുള്ള സംഖ്യ അടക്കാമെന്ന പ്രതീക്ഷയില്‍ സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ബാങ്ക് തടയുകയും ചെയ്തു. ഉല്‍പാദനം നടക്കാതായതോടെ യന്ത്രങ്ങള്‍ നശിച്ചു. ഗതിയില്ലാതെ വന്നപ്പോള്‍ പലതും ഇരുമ്പുവിലയ്ക്ക് വിറ്റ് ഒഴിവാക്കുകയായിരുന്നു. ഓലപട്ടയില്‍ നിന്നും ഇര്‍ക്കിലി വേര്‍പ്പെടുത്തി ചൂല്‍ ഉണ്ടാകുന്ന യന്ത്രം വരെ പ്രേമദാസിന്റെയും കനകലതയുടെയും കരവിരുദ്ധില്‍ ഈ യൂണിറ്റില്‍ രൂപകല്‍പ്പന നടത്തിയിരുന്നു. 

ഇതൊന്നും വകവെക്കാതെ ബാങ്ക് നടപടിയുടെ ഭാഗമായി മൂന്ന് തവണ ലേല നോട്ടീസ് ചെയ്യുകയും നിരവധി തവണ ജപ്തി നോട്ടീസ് അയക്കുകയും ചെയ്തു. നിലവില്‍ അഞ്ച് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കോടതി നടപടികളിലൂടെ ജപ്തി നടത്തി ഭൂമിയും വീടും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. അതിന്റെ ഭാഗമായി പോലീസുമായി എത്തിയെങ്കിലും വീട് തുറക്കാത്ത സാഹചര്യത്തില്‍ നടപടി നടത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. 

ഇതിനിടെ സിക്ക് യൂണിറ്റായി പ്രഖ്യാപിച്ച് ജപ്തി നടപടി തടയണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ വഴി മുഖ്യമന്ത്രി, വ്യവസായ മന്ത്രി, കൃഷി മന്ത്രി എന്നിവര്‍ക്കും എംപി വഴി പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. നടപടികള്‍ വേഗത്തില്‍ ഉണ്ടായില്ലെങ്കില്‍ അത്മഹത്യ അല്ലാതെ വേറെ പോംവഴി ഇല്ലെന്നാണ് കനകലതയും ഭര്‍ത്താവും പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്