
ദില്ലി: പാകിസ്ഥാന്‍ തടവിലാക്കിയ മുന്‍ നാവിക സേനാ ഉദ്ദ്യോഗസ്ഥന്‍ കുൽദൂഷൻ ജാദവ് ഇന്ത്യൻ ചാരനാണെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. വധശിക്ഷാ വിധിക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി രാജ്യാന്തര കോടതി ഉത്തരവിനായി മാറ്റി. വിധി വരുന്നതിന് മുന്പ് തന്നെ ഏത് സമയത്തും കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കിയേക്കുമെന്ന ആശങ്ക ഇന്ത്യ കോടതിയെ അറിയിച്ചു.
വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണ് പാക് സൈനിക കോടതി ജാദവിനെ ശിക്ഷിച്ചിരിക്കുന്നതെന്നും കടുത്ത നിയമലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യ വാദിച്ചു. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ഇന്ത്യയുടെ ഹര്‍ജിക്ക് പിന്നിലെ ലക്ഷ്യമെന്നും ജാദവ് ചാരപ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നുമായിരുന്നു പാക്കിസ്ഥാന്‍റെ മറുപടി വാദം. കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ഉച്ചക്ക് ഒന്നരയ്ക്കാണ് വാദം ആരംഭിച്ചത്. ഒന്നരമണിക്കൂര നീണ്ട വാദത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങള്‍ ഹരീഷ് സാല്‍വേ ഒന്നൊന്നായി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളുടേയം വിയന്ന കരാറിന്റെയും ഗുരുതരമായ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയിരിക്കുന്നത്. ഇറാനില്‍ നിന്നും തട്ടിക്കൊണ്ടു പോയശേഷം വ്യാജ രേഖകള്‍ചമച്ച് ജാദവിനെതിരെ കുറ്റം ചുമത്തുകയാണുണ്ടായതെന്ന് ഹരീഷ് സാല്‍വെ വാദിച്ചു
എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇന്ത്യനല്കിയ പരാതി തള്ളണമെന്ന് പാക്കിസ്ഥാന് വേണ്ടി ഹാജരായ ഖവാര്‍ ഖുറേഷി ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകള്‍ കുല്‍ഭൂഷന്‍ ജാദവിനെതിരെയുണ്ട്. മുസ്ലിം പേരിലുള്ള പാസ്പോര്‍ട്ടാണ് ജാദവിന്റെ പക്കലുണ്ടായിരുന്നത്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം ഈ ഹര്‍ജി പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്നും പാക്കിസ്ഥാന്‍ വാദിച്ചു. ജാദവ് കുറ്റസമ്മതം നടത്തിയതെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ കോടതി അനുവദിച്ചില്ല. ഉത്തരവ് എന്ന് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam