
തൊടുപുഴ: സിഐക്കെതിരെ ഉയർന്ന പരാതികളിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇടുക്കി എസ്പി അന്വേഷണം തുടങ്ങി. സ്റ്റേഷനിലെ മർദ്ദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നതുൾപ്പെടെ 14 പരാതികളാണ് സിഐ എൻ ജി ശ്രീമോനെതിരെ നിലവിലുള്ളത്.
സിഐയുടെ മർദ്ദനത്തെ തുടർന്ന് മകൻ ആത്മഹത്യ ചെയ്തെന്നാണ് ഈ അമ്മയുടെ പരാതി. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ മകനെ മർദ്ദിച്ചതെന്നും ഇവർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ.
സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്പിക്ക് നൽകിയ മൊഴി.
ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കിയാണ് സിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ സിവിൽ കേസിൽ ഇടപെട്ടതടക്കം സിഐക്കെതിരായ മറ്റു പരാതികളും ഉൾപെടുത്തിയുളള ബേബിച്ചന്ടെ ഹർജി പരിഗണിച്ചാണ് പരാതിക്കാരുടെ മൊഴിയെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശക്തമായ നടപടികളിലുളള ചിലരുടെ രാഷ്ടീയ വിരോധമാണ് പരാതികൾക്ക് പിന്നിലെന്നാണ് സിഐയുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam