കുരങ്ങണിയിലെ കാട്ടുതീ ദുരന്തത്തില്‍ സമഗ്രഅന്വേഷണം ആരംഭിച്ചു;  തേനി റെയിഞ്ചോഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

By web deskFirst Published Mar 13, 2018, 9:51 PM IST
Highlights
  • അപകടത്തില്‍ നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ 27 പേരാണ് ചികിത്സയിലുള്ളത്.  
  • ഇവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.
  • പലര്‍ക്കും 80 ശതമാനത്തിലധികം പൊള്ളലുണ്ട്.

തേനി: കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ തേനി കുരങ്ങണിയിലുണ്ടായ കാട്ടുതീ അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. വനമേഖലകളില്‍ നടക്കുന്ന അനധികൃത ട്രക്കിങ്ങിനെ കുറിച്ചും അന്വേഷിക്കും. 

സംഭവവുമായി ബന്ധപ്പെട്ട്  തേനി റേഞ്ച് ഓഫീസര്‍ ജയസിംഗിനെ സസ്‌പെന്റ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ചെന്നൈ ട്രക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് പോലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കിയിരുന്നു. അനുമതിയില്ലാത്ത പാതിയിലൂടെയാണ് ട്രക്കിംഗ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്പിയും വ്യക്തമാക്കി. തുടര്‍ന്നാണ് റെയഞ്ച് ഓഫീസറെ സസ്‌പെന്റ് ചെയ്തത്. 

തീപിടുത്തത്തില്‍ അകപ്പെട്ട് മധുരയിലെ ആശുപത്രികളില്‍ കഴിയുന്ന 27 പേരില്‍ 7 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കാട്ടുതീ പടരാനുണ്ടായ സഹചര്യം, അനധികൃത ട്രക്കിങ്ങ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയെക്കുറിച്ചും അന്വേഷണം നടത്തും. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കിംങ്ങ് ക്ലബ്് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ലബിനെതിരെയും നിയമനടപടികള്‍ ആരംഭിച്ചു. 

വേനലില്‍ വനമേഖലയില്‍ ട്രക്കിങ്ങ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നിലപാട് തമിഴ്‌നാടും പിന്തുടര്‍ന്നേക്കും. അനധികൃത ട്രക്കിങ്ങ് സംബന്ധിച്ചുള്ള അന്വേഷണം കേരളവുമായി സഹകരിച്ച് നടത്തുന്നതിനെക്കുറിച്ചും തമിഴ്‌നാട് ആലോചിക്കുന്നുണ്ട്. ഇതിനായി ഉന്നത അധികാരികളുടെ യോഗം വിളിക്കും. കാട്ടിനുള്ളിലെ അനധികൃത ടെന്റുകള്‍, താമസസ്ഥലങ്ങള്‍ എന്നിവയേക്കുറിച്ചും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. തേനി ജില്ലാ ഭരണകൂടത്തിനായിരിക്കും പ്രാഥമിക അന്വേഷണത്തിന്റെ ചുമതല. 

അപകടത്തില്‍ നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ 27 പേരാണ് ചികിത്സയിലുള്ളത്.  ഇവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. പലര്‍ക്കും 80 ശതമാനത്തിലധികം പൊള്ളലുണ്ട്. കൊരങ്കണി മലയില്‍ കാട്ടു തീ അണഞ്ഞെങ്കിലും മറ്റിടങ്ങളില്‍ കാട്ടു തീ പ്രത്യക്ഷമായിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി വഴി ടോപ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിനാണ് വനപാലകര്‍ അനുമതി നല്‍കുന്നത്. ഇതിനായി 200 രൂപ വാങ്ങുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ വനത്തില്‍ ട്രിക്കിംങ്ങിന് പോകുന്നവര്‍ സമീപത്തെ കൊലുക്കുമല, മീശപ്പുലിമല എന്നിവ സന്ദര്‍ശിച്ചാണ് മലയിറങ്ങുന്നത്. 

വെള്ളിയാഴ്ച ചെന്നൈ ക്ലബിന്റെ നേതൃത്വത്തില്‍ ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കുവാന്‍ പോയവരില്‍ 12 പേരടങ്ങുന്ന മറ്റൊരു സംഘവുമുണ്ടായിരുന്നു. ഇവര്‍ വൈകുന്നേരത്തോടെ മലയിറങ്ങുമെന്ന് കരുതിയെങ്കിലും ക്ലബിന്റെ നേത്യത്വത്തിലെത്തിവര്‍ക്കൊപ്പം ഇവരും അണിചേരുകയാണ് ചെയ്തത്. 

സന്ദര്‍ശകര്‍ ഏറെയെത്തുന്ന മലകളില്‍ പരിശോധനകള്‍ നടത്തുന്നതിന് 129 വനപാലകരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. എന്നാല്‍ ഇവിടെ 59 പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാര്‍ ബന്ധപ്പെട്ടവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൊരങ്കണി, കൊലുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളില്‍ വനപാലകരുടെ നേത്യത്വത്തില്‍ ചൊവ്വാഴ്ചയും പരിശോധനകള്‍ നടത്തി.
 

click me!