എന്നാല്‍ ഈ മനോഹരവരികള്‍ സമ്മാനിച്ച പ്രിയകവി ഇരയിമ്മന്‍ തമ്പിയെ എല്ലാവരും മറന്നു. ആ അവഗണനയുടെ നേര്‍സാക്ഷ്യമാണ് ഇരയിമ്മന്‍ തമ്പിയുടെ തിരുവനന്തപുരത്തെ കിഴക്കേമഠമെന്ന വീട്.
പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍. ഇടിഞ്ഞു വീഴാറായ ചുമരുകള്‍. കാടുകയറിക്കിടക്കുന്ന പരിസരം. ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥ. പ്രിയകവി വര്‍ഷങ്ങളോളം താമസിച്ച കിഴക്കേ മഠത്തിന്‍റെ ഇന്നത്തെ അവസ്ഥയാണിത്. ആരും തിരിഞ്ഞുനോക്കാതെ നശിക്കുകയാണ് തലസ്ഥാന നഗരിയിലെ ഈ വീട്. കിഴക്കേമഠം പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സമീപത്ത് ബന്ധുക്കളുണ്ട്. പക്ഷേ സ്വത്ത് തര്‍ക്കം കോടതി കയറിയതോടെ അവരും കൈവിട്ടു.
കവി അവശേഷിപ്പിച്ചു പോയ ഈരടികളുടെയും ഈണത്തിന്‍റെയുമൊക്ക ബലത്തിലാവാം ഇന്നും വീഴാതെ കിഴക്കേമഠം നിലനില്‍ക്കുന്നത്. കവി തന്നെ കുറിച്ചതു പോലെ ഭാഗ്യദ്രുമത്തിന്‍റെ ഫലവുമാകാം. പത്മനാഭന്‍റെ കൃപയുമാവാം.
എന്തായാലും എല്ലാവരും ഉപേക്ഷിച്ച ഈ വീട് ചരിത്രസ്മാരകമാക്കാൻ സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ് സാംസ്‍കാരിക പ്രവർത്തകർ. വീട് സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റെടുത്ത് സംരക്ഷിച്ചില്ലെങ്കില്‍ ഇരയിമ്മന്‍ തമ്പിയുടെ അവശേഷിക്കുന്ന സ്മരണകള്‍ കൂടി നിലംപതിക്കുന്ന കാലം വിദൂരമല്ല.