
ഹൈദരാബാദ്: ഇന്ത്യയും അമേരിക്കയും സംയുക്തമായി ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകളും വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാൻക ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയെ ഇവാൻക അഭിസംബോധന ചെയ്യും.
ഇന്ത്യ- യുഎസ് സംരംഭകബന്ധം മികച്ചതാക്കാനുള്ള അവസരമാണിതെന്ന് ചെന്നൈയിലെ യു എസ് കോൺസുൽ ജനറൽ റോബർട്ട് ബർജസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആഗോള സംരംഭക ഉച്ചകോടിക്ക് ദക്ഷിണേഷ്യ ആതിഥ്യമരുളുന്നത് ആദ്യമായാണ്. ത്രിദിന ഉച്ചകോടി ഹൈദരാബാദ് ഇന്‍റർനാഷനൽ കൺവെൻഷൻ സെന്‍ററിലാണ് നടക്കുന്നത്. ഉന്നതതല ഉദ്യോഗസ്ഥസംഘവും അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഘവും ഇവാൻകയുടെ സംഘത്തിലുണ്ട്.
‘സ്ത്രീകൾ ആദ്യം, എല്ലാവർക്കും ഐശ്വര്യം’ എന്നതാണ് ഇൗ വർഷത്തെ ഉച്ചകോടിയുടെ മുദ്രാവാക്യം. 1200 യുവസംരംഭകർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഭൂരിഭാഗവും സ്ത്രീകളാണ്. വൈറ്റ് ഉപദേശക കൂടിയായ ഇവാൻകയുടെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്. ഇൗ വർഷം ആദ്യം അമേരിക്കൻ സന്ദർശനം നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവാൻകയെ ഉച്ചകോടിക്കായി ക്ഷണിച്ചിരുന്നു. മോദി പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ ഇവാൻക ട്രംപ് മുഖ്യപ്രഭാഷണം നടത്തും.
രണ്ടാമത്തെ ദിവസവും ഇവാൻക ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരത്തിൽ അമേരിക്കൻ പ്രസിഡന്‍റിന്‍റെ മകൾക്ക് മോദി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇവാൻകയുടെ ഇന്ത്യാ സന്ദർശനം നേരത്തെ തന്നെ അമേരിക്കൻ മാധ്യമങ്ങളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ വാൻകക്കൊപ്പം ഇന്ത്യയിലേക്ക് അയക്കാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി വിസമ്മതിച്ചതായും വാർത്തകളുണ്ടായിരുന്നു.
ഉച്ചകോടിയുടെ സുരക്ഷക്കായി പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. എസ്.പി.ജിയും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ഇത് പരിശോധിക്കും. നഗരത്തിലെ കുഴികൾ അടക്കുകയും യാചകരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവാൻക ചാർമിനാർ സന്ദർശിക്കുകയും വളകൾക്കും ആഭരണങ്ങൾക്കും മുത്തുകൾക്കും പ്രശസ്തമായ ലാഡ് ബസാറിലോ ചൂഡി ബസാറിലോ ഷോപ്പിങിന് എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam