
മുംബൈ: മിഡ് ഡേ പത്രപ്രവര്‍ത്തകന്‍ ജ്യോതിർമയ്ഡേയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജൻ മലയാളിയായ സതീഷ് കാലിയ ഉൾപ്പെടെ 10പേർക്ക് ജീവപര്യന്തം തടവ്. കേസിൽ പ്രതിയായ മറ്റൊരു മലയാളിയായ പോൾസൺ രാജൻ, മാധ്യമ പ്രവർത്തക ജിഗ്ന വോറ എന്നിവരെ കോടതി വെറുതെ വിട്ടു.
ഛോട്ടാ രാജന് ജ്യോതിർമയ്ഡേയോടുള്ള വൈരാഗ്യം തന്നെയാണ് കൊലപതാകത്തിന് കാരണം എന്ന് കോടതി വിലയിരുത്തി. രാജന്‍റെ നിർദ്ദേശപ്രകാരം കുറ്റക്യതൃത്തിൽ പങ്കെടുത്ത മലയാളിയായ ഷാർപ്പ് ഷൂട്ടർ സതീഷ് കാലിയ സഹായികളായ അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, ഉൾപ്പടെ പത്തു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. കൂടാതെ പ്രതികൾക്ക് 26 ലക്ഷം രൂപ പിഴ വിധിച്ചുണ്ട്.
അതേസമയം, കേസിൽ നേരിട്ട് പങ്കെടുത്തതിന്റെ തെളിവുകളുടെ അഭാവത്തിലാണ് മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയെയും മലയാളിയായ പോൾസൺ രാജനെയും പ്രേത്യേക കോടതി വെറുതെ വിട്ടു. 155 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചിരുന്നു. 2011 ജൂണ്‍ 11നാണ് മിഡ് ഡേ പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ വെടിയേറ്റു മരിക്കുന്നത്.
തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം പ്രകാരമായിരുന്നു കേസ്. 2015 നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് ഛോട്ടാ രാജനെ നാടുകടത്തുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് രാജനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍, രാജൻ തിഹാർ ജയിലിലുള്ള ഛോട്ടാ രാജനെതിരെ ഇനിയും 76 കേസുകൾ നിലവിലുണ്ട്. രാജനു ലഭിച്ച ഏറ്റവും വലിയ ശിക്ഷകളിൽ ഒന്നാണിത്,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam