
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വൻ സംഘത്തെ കുടുക്കാന്‍ പോലീസിനെ സഹായിച്ച വ്യക്തിയെയും കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപണം. പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പാണ് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പോലീസ് നിരീക്ഷണത്തിലായത്. കൂട്ടായ്മയിലെ മൂന്നൂറിലേറെ അംഗങ്ങൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. കൂട്ടായ്മയിലെ പ്രധാനി അഷ്റഫലി കഴിഞ്ഞ ദിവസം പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് കിട്ടിയത്.
തന്ത്രപൂർവ്വം ഈ ഗ്രൂപ്പിൽ നുഴഞ്ഞുകയറി, വിവരങ്ങൾ ചോർത്തിയ പൊലീസിനെ സഹായിക്കുന്ന സൈബർ ആക്ടീവിസ്റ്റ് ജൽജിത്താണ് പൂമ്പാറ്റ ഗ്രൂപ്പിനെ കുടുക്കിയത്. സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവയ്ക്കുന്ന ഒരച്ഛൻ വരെ ഈ ഗ്രൂപ്പിൽ സജീവമായിരുന്നു. ഒരു ഗ്രൂപ്പിനെ കുടുക്കാനായെങ്കിലും ഇപ്പോഴും ഇത്തരം നിരവധി ഗ്രൂപ്പുകൾ സജീവമാണെന്ന് സൈബർഡോം അധികൃതർ പറയുന്നു. ഇന്ത്യയിലും വിദേശത്തും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾക്കുളള ഒട്ടേറെ ആവശ്യക്കാരുണ്ടെന്നാണ് കൂടുതൽപേരെ ഇതിലേക്കടുപ്പിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ പോലീസിന് നിരന്തരം പരാതികള്‍ നല്‍കിയ ജൽജിത്തിനെതിരെയും നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. സൈബര്‍ ഡോം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രകാരം എന്‍റെ പരാതിയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നത് മാത്രമല്ല, പ്രസ്തുത ഗ്രൂപ്പില്‍ ശിശു ലൈംഗികത ആസ്വദിക്കാന്‍ ജോയിന്‍ ചെയ്തത് ആണെന്ന്' ആണ് പറയുന്നത്. എന്‍റെ പേര് എടുത്തു പറഞ്ഞില്ലെങ്കില്‍ പോലും, പ്രസ് റിലീസ് പറയുന്നത് ഇപ്രകാരമാണ്: "അഡ്മിന്‍ പിടിയില്‍ ആകുകയും ഈ ഗ്രൂപ്പില്‍ കുട്ടികളുടെ ലൈംഗിക വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കിയ ഇതേ ചാനലിലെ അംഗങ്ങള്‍, തങ്ങള്‍ നിരീക്ഷണത്തിനായാണ് ഗ്രൂപ്പില്‍ അംഗമായതെന്നു പറഞ്ഞു നിയമനടപടികളില്‍ നിന്നും രക്ഷപെടുവാനായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്"
പ്രസ്തുത പ്രസ് റിലീസ് സൂചിപ്പിക്കുന്നത്, പൂമ്പാറ്റ ഗ്രൂപ്പിനെതിരെ പരാതി കൊടുത്ത ഞാനും പ്രതിയാകും എന്നാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഞാന്‍ ആദ്യമായല്ല ഇത്തരം ഒരു കാര്യം ചെയ്യുന്നത് എന്നതാണ്. കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പീഡോഫൈല്‍ പേജ്നു എതിരെ നടപടി ഉണ്ടായതും എന്‍റെ പരാതിയെ തുടര്‍ന്നാണ്.
ഇനി എന്ത് പ്രതീക്ഷിക്കണം? നിയമ നടപടി ? അറിയില്ല എന്നതാണ് ഉത്തരം! എന്തായാലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചിട്ടുണ്ട്. അവിടെ നിന്നും കാര്യങ്ങള്‍ എങ്ങിനെ പോകുന്നു എന്ന് നോക്കാം. എന്തായാലും ഇങ്ങനെ ഒരു കാര്യം ചെയ്തതിനു കിട്ടിയത് മാനസിക വിഷമം, സമയ/ധന നഷ്ടം, അരക്ഷിതത്വം മാത്രമാണ് - ജൽജിത്ത് ഫേസ്ബുക്കില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam