ഷുജാത് ബുഖാരിയുടെ കൊലപാതകി പാകിസ്ഥാന്‍കാരനെന്ന് ജമ്മുകാശ്മീർ പോലീസ്

By web deskFirst Published Jun 27, 2018, 6:25 PM IST
Highlights
  • ജമ്മു കശ്മീരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ട ഷുജാത് ബുഖാരി.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ജൂണ്‍ 14 ന് കൊല്ലപ്പെട്ട മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി കാശ്മീര്‍ പോലീസിന്‍റെ വെളിപ്പെടുത്തല്‍. കൊലപാതകികളില്‍ ഒരാള്‍ പാകിസ്ഥാന്‍കാരനാണെന്ന് പോലീസ് പറഞ്ഞു. ജമ്മു കശ്മീരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ട ഷുജാത് ബുഖാരി.

 കേസില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞുവെന്നും പാകിസ്താന്‍ വംശജനായ ഒരാളും രണ്ട് കശ്മീരികളും കൊലപാതകത്തില്‍ പങ്കെടുത്തായി  ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ജൂണ്‍ 14-ന് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ അദ്ദേഹത്തിന്‍റെ അംഗരക്ഷകരായ മറ്റ് രണ്ട് പേരും കൊല്ലപ്പട്ടിരുന്നു.

ശ്രീനഗര്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ മൂന്ന് പേരെയും തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറ‍‌ഞ്ഞു. നവീദ് ജട്ട് എന്ന പാക് സ്വദേശി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബുഖാരിയുടെ കൊലപാതകത്തില്‍ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ ആക്രമികളെ കണ്ടെങ്കിലും മുഖം മറച്ച നിലയിലായിരുന്നു.

click me!