ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്. പോറ്റി കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നെന്നും തന്നെ വന്ന് കാണും മുമ്പ് പോറ്റി കണ്ടത് മുഖ്യമന്ത്രിയെ ആണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്. ആറ്റിങ്ങൽ എംപി ആയപ്പോൾ പോറ്റി തന്നെ വന്നു കണ്ടിരുന്നു. മണ്ഡലത്തിലെ ഇടതുപക്ഷ എംഎൽഎയും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. തന്നെ വന്ന് കാണും മുമ്പ് പോറ്റി കണ്ടത് മുഖ്യമന്ത്രിയെ ആണെന്നും സോണിയ ഗാന്ധിയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
താൻ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ പോറ്റി കണ്ടു. സ്വകാര്യ സംഭാഷണത്തിൽ ശബരിമല ഏൽപ്പിച്ചെന്നാണ് മുഖ്യമന്ത്രി പോറ്റിയോട് പറഞ്ഞത്. കൊള്ളയെക്കുറിച്ചുള്ള നിർദേശങ്ങളാണ് നൽകിയതെന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ല. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കാത്ത ആരോപണമാണ് മുഖ്യമന്ത്രി തങ്ങൾക്ക് എതിരെ നടത്തിയത്. ആറ്റിങ്ങൽ എംപി ആയപ്പോൾ പോറ്റി തന്നെ വന്നു കണ്ടു. സാമൂഹിക സേവന പരിപാടിയെക്കുറിച്ച് പറഞ്ഞു. സ്വർണക്കൊള്ളയെക്കുറിച്ചല്ല പറഞ്ഞത്. താൻ പങ്കെടുത്ത പരിപാടിയിൽ ആറ്റിങ്ങൽ എംഎൽഎയും വന്നു. അന്നദാന ഉദ്ഘാടനം നടത്താൻ ക്ഷണിച്ചു. സോണിയയുടെ അപ്പോയിന്റ്മെന്റ് എടുത്ത ശേഷം തന്നെ കൂടി പോറ്റി വിളിച്ചു. കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു. കാട്ടുകള്ളൻമാർക്ക് ഒരിക്കലും കൂട്ടു നിൽക്കില്ല. സോണിയയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും ആരാണ് അപ്പോയിന്റ്മെന്റ് എടുത്തു കൊടുത്തതെന്ന് അറിയില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.


