
മോസ്‌കോ: വേദന സമ്മാനിച്ച ഒരുപാട് കാഴ്ചകള്‍ റഷ്യന്‍ ലോകകപ്പിലുണ്ടായി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ജപ്പാന്‍ ആരാധകര്‍ സമ്മാനിച്ചത്. പ്രീ ക്വാര്‍ട്ടറിലെ തോല്‍വിക്ക് ശേഷമായിരുന്നു കണ്ണ് നനയിപ്പിക്കുന്നതും വേദനയുണ്ടാക്കുന്നതുമായ ആ കാഴ്ച. വന്മരങ്ങള്‍ അടങ്ങിയ ബെല്‍ജിയത്തെ അവസാന ശ്വാസം വരെ ജപ്പാന്‍ മുള്‍മുനയില്‍ നിര്‍ത്തുന്നു. പിന്നീട് അന്ത്യയാമത്തില്‍ വഴങ്ങിയ ഒരൊറ്റ ഗോളില്‍ ലോകകപ്പിന് പുറത്തേക്ക്. കണ്ണ് കവിഞ്ഞൊഴുകാന്‍ മറ്റന്തെങ്കിലും വേണോ..?
എന്നാല്‍ അവിടെയാണ് ജപ്പാന്‍ ആരാധകര്‍ വ്യത്യസ്തരായത്. മത്സരശേഷം, ഹൃദയം പിളര്‍ക്കുന്ന വേദനിയിലും സ്റ്റേഡിയം മുഴുവന്‍ വൃത്തിയാക്കിയിട്ടാണ് ജപ്പാന്‍ ആരാധകര്‍ മടങ്ങിയത്. ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊണ്ടും വെള്ളക്കുപ്പികള്‍ക്കൊണ്ടും നിറഞ്ഞിരുന്നു സ്റ്റേഡിയം. ഇതെല്ലാം പെറുക്കിയെടുത്ത വലിയ ബാഗുകളില്‍ ശേഖരിച്ച് കൂട്ടിവച്ചാണ് അവര്‍ മടങ്ങിയത്.
ഒരു കടുത്ത ഫുട്‌ബോള്‍ പ്രേമിക്ക് സ്വന്തം ടീം തോല്‍ക്കുമ്പോള്‍ കുറച്ച് നേരത്തേക്കെങ്കിലും മറ്റു ജോലികള്‍ ശ്രദ്ധിക്കുക പ്രയാസമായിരിക്കും. എന്നാലിവിടെയാണ് ജപ്പാന്‍ ആരാധകര്‍ വ്യത്യസ്തരായത്.
ഇത് ആദ്യമായിട്ടല്ല അവര്‍ ഇങ്ങനെ ചെയ്യുന്നത്. മുന്‍പ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും അവര്‍ ഈ ജോലിയില്‍ വ്യാപൃതരായിരുന്നു. ജപ്പാനീസ് സംസ്‌കാരത്തിന്റെ ഭാഗമാണിതെന്ന് ജപ്പാനീസ് ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ സ്‌കോട്ട് മക്ലന്റീര്‍ പറയുന്നു. എന്തായാലും ഫുട്ബോള്‍ ലോകത്തിന് മൊത്തം മാതൃകയായിരിക്കുയാണ് ജപ്പാനീസ് ആരാധകര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam